naofal-
നൗഫൽ

കൊല്ലം: മദ്യം വാങ്ങാൻ പണം നൽകാത്തതിന് യുവാവിനെ കഴുത്തിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് പിടിയിൽ. മുണ്ടയ്ക്കൽ വില്ലേജിൽ തെക്കേവിള ചേരിയിൽ സ്വദേശിയും ഇരവിപുരം പന്ത്രണ്ട്മുറി നഗർ 68 ൽ വാടകയ്ക്ക് താമസിക്കുന്നതുമായ നൗഫൽ (25) ആണ് പിടിയിലായത്.

കഴിഞ്ഞ 26ന് സന്ധ്യയ്ക്ക് പുന്തലത്താഴത്തുളള ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാലയിൽ മദ്യം വാങ്ങാനെത്തിയ യുവാവും കൂട്ടുകാരുമാണ് ആക്രമിക്കപ്പെട്ടത്. ഇവരോട് പ്രതിയും ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയും മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടെങ്കിലും ഇവർ നൽകിയില്ല. മദ്യം വാങ്ങി യുവാക്കൾ കാറിൽ മടങ്ങാൻ നേരം പണം നൽകാത്തതിന് ഇവർ കാർ തടഞ്ഞത് യുവാക്കളുടെ കൂട്ടത്തിലുണ്ടായിരുന്ന ധ്രുവൻ ചോദ്യം ചെയ്തു. ധ്രുവനെ ഇയാൾ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് രണ്ടുതവണ ഇടത് കഴുത്തിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച സുഹൃത്തുക്കളായ വിഷ്ണു, അച്ചു, സെയ്ദാലി എന്നിവരെയും ദേഹോപദ്രവം ഏൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ധ്രുവൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കേസിലെ മുഖ്യ പ്രതിയായ നൗഫൽ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപമുള്ള സ്വകാര്യ ബാറിലെ ജീവനക്കാരനെ കഴിഞ്ഞ ഫെബ്രുവരിയിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൾ പ്രതിയാണ്. ഇയാളെ ഇരവിപുരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി. ഇരവിപുരം ഇൻസ്‌പെക്ടർ വി.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ജെ. ജയേഷ്, അരുൺഷാ, ടി. സുനിൽകുമാർ, എസ്.സി.പി.ഒമാരായ ചിത്രൻ, സുമേഷ് ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.