ഓയൂർ: യമഹ ബൈക്കിൽ ബജാജിന്റെ എൻജിൻ ഘടിപ്പിച്ച് വിറ്റ കേസിൽ യുവാവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു .മരുതമൺപള്ളി കാറ്റാടി ആശിഷ് വില്ലയിൽ അശിഷ് ഫിലിപ്പ് (25) ആണ് അറസ്റ്റിലായത്. ആറ് മാസം മുൻപാണ് ചാത്തന്നൂർ ഇടനാട്, പുഷ്പ വിലാസം വീട്ടിൽ ജി.ചാക്കോയ്ക്ക്
ആശിഷ് തന്റെ ഉടമസ്ഥതയിലുള്ള കെ.എൽ.എ 76970 ആർ.എക്സ് 100യമഹ ബൈക്ക് 73,000 രൂപയ്ക്ക് വിറ്റത്. ഒരുമാസം മുമ്പ് ബൈക്കിൽ നിന്ന് ഇന്ധന ചോർച്ച ഉണ്ടായതിനെത്തുടർന്ന് വർക്ക്ഷോപ്പിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് എൻജിൻമാറ്റി വച്ചതായി കണ്ടത്. യമഹയിൽ ബജാജിന്റെ എൻജിനാണ് ഘടിപ്പിച്ചിട്ടുള്ളതെന്ന് ബൈക്കിന്റെ ആർ. സി ബുക്കിലെയും എൻജിൻ നമ്പരും ചെസ് നമ്പരും വ്യത്യസ്ഥമാണെന്ന് മനസിലാക്കിയതോടെ ചാക്കോച്ചൻ ആഷിഷുമായി ബന്ധപ്പെട്ടെങ്കിലും ബൈക്ക് തിരിച്ചെടുത്ത് പണം തിരികെ നല്കാൻ ഇയാൾ തയ്യാറായില്ല. തുടർന്ന് ചാക്കോ കൊല്ലം ആർ.ടി ഓഫീസിലും പൂയപ്പള്ളി പൊലീസിനും പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതായറിഞ്ഞ് ആഷിഷ് ഒളിവിൽ പോവുകയും കോടതിയിൽ നിന്ന് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. കോടതി അപേക്ഷതള്ളിയതിനെ തുടർന്ന് ഒളിവിൽ കഴിഞ്ഞ പ്രതിയെകഴിഞ്ഞ ദിവസം പൂയപ്പള്ളി സി.ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.പോക്സോ കേസിൽ ചടയമംഗലം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജയിലിലായിരുന്ന ഇയാൾ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.വഞ്ചനാകുറ്റത്തിന് കേസെടുത്ത ആഷിഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.