v
യുവാക്കളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച മൂന്നംഗസംഘം പിടിയിൽ

കൊല്ലം: ബാറിനു സമീപത്ത് ഹോട്ടൽ തുടങ്ങിയെന്ന വൈരാഗ്യത്തിൽ യുവാക്കളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. തൃശൂർ കൊടുങ്ങല്ലൂർ കോലോത്ത് പറമ്പിൽ മുഹാസീർ (29), കുണ്ടറ ചരുവിള പുത്തൻ വീട്ടിൽ സുരേഷ്ബാബു (51), പരവൂർ കൂനയിൽ പുത്തൻവിള വീട്ടിൽ രഞ്ജിത്ത് (34) എന്നിവരെയാണ് അക്രമസ്ഥലത്തുനിന്ന് പൊലീസ് പിടികൂടിയത്. ഹോട്ടൽ നടത്തുന്ന പ്രവീണും സുഹൃത്തുമാണ് അക്രമത്തിനിരയായത്.

പരവൂരിലെ സ്വകാര്യ ബാറിൽ ജീവനക്കാരനായിരുന്ന പ്രവീൺ ബാറിലെ ജോലി മതിയാക്കി സമീപത്തായി ഹോട്ടൽ തുടങ്ങിയതിലുളള വിരോധമാണ് വധശ്രമത്തിൽ കലാശിച്ചത്. ബാറിലെ ബിസിനസിനെ ഹോട്ടൽ ബാധിച്ചെന്ന വിരോധത്തിലാണ് പ്രതികൾ പ്രവീണിനെ ആക്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുൻപും ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം മൊബൈൽ റിപ്പയർ ചെയ്യാൻ സുഹൃത്തിനൊപ്പം പരവൂരിലെ കടയിൽ എത്തിയപ്പോൾ പിന്തുടർന്നെത്തിയ സംഘം വാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കവേയാണ് സുഹൃത്തിനെ ആക്രമിച്ചത്. ഇവർ വന്ന കാറും അക്രമികൾ തല്ലിത്തകർത്തു. ജില്ലാ പൊലീസ് മേധാവി ടി. നാരായണന്റെ നിർദ്ദേശത്തെത്തുടർന്ന് പാരിപ്പള്ളി, ചാത്തന്നൂർ സ്റ്റേഷനുകളിൽ നിന്നു കൂടുതൽ പൊലീസുകാരെത്തി പ്രതികളെ പിടികൂടുകയായിരുന്നു. ചാത്തന്നൂർ അസി. കമ്മിഷണർ ബി. ഗോപകുമാറിന്റെ നേതൃത്വത്തിൽ പാരിപ്പള്ളി ഇൻസ്‌പെക്ടർ എ. അൽജബർ, ചാത്തന്നൂർ ഇൻസ്‌പെക്ടർ ജസ്റ്റിൻ ജോൺ, പരവൂർ ഇൻസ്‌പെക്ടർ എ. നിസാർ, സബ് ഇൻസ്‌പെക്ടർ നിതിൻ നളൻ, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ എ. ഗോപകുമാർ, എ.എസ്.ഐ മാരായ പ്രമോദ്, സുരേഷ്, എസ്.സി.പി.ഒമാരായ മനോജ് നാഥ്, സായിറാം, സി.പി.ഒ മാരായ ജയപ്രകാശ്, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.