കൊല്ലം: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ പൊതുസ്ഥലത്തു വച്ച് അസഭ്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്ത യുവാവ് പിടിയിൽ. ആദിച്ചനല്ലൂർ മൈലക്കാട് മൂഴിയിൽ ക്ഷേത്രത്തിനു സമീപം സുമേഷ് ഭവനിൽ സുമേഷ് (ശബരി-31) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് പരവൂരിലെ വീട്ടിലേക്ക് പോകുന്നതിന് കൊട്ടിയം ബസ് സ്റ്റാൻഡിൽ നിന്ന ഡോക്ടറെ ഇയാൾ അസഭ്യം വിളിച്ചു. ഇതു വിലക്കുകയും ആവർത്തിച്ചാൽ പൊലീസിലറിയിക്കുമെന്നും ഡോക്ടർ പ്രതികരിച്ചു. പ്രകോപിതനായ ഇയാൾ കൈയിലിരുന്ന ചെയിൻ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മുഖത്തും ചുമലിലും പരിക്കേറ്റ ഡോക്ടർ ചികിത്സ തേടി. സംഭവം അറിഞ്ഞെത്തിയ പൊലീസ് സംഘം പ്രതിയെ സ്ഥലത്ത് നിന്നു പിടികൂടി. കൊട്ടിയം ഇൻസ്‌പെക്ടർ എം.സി. ജിംസ്റ്റൽ, സബ് ഇൻസ്‌പെക്ടർമാരായ അനൂപ് മോൻ, ഷിഹാസ്, പി.ജി. അഷ്ടമൻ, എ.എസ്.ഐ എ. സുനിൽകുമാർ, സി.പി.ഒ മാരായ ബിജു, അനൂപ്, സാം.ജി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.