കൊല്ലം: ദമ്പതികൾക്കിടയിൽ വർദ്ധിച്ചുവരുന്ന അസ്വാരസ്യങ്ങളും ഗാർഹിക പീഡനങ്ങളും അവസാനിപ്പിക്കുന്നതിന് വിവാഹ പൂർവ കൗൺസലിംഗ് നിർബന്ധമാക്കുമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു. ആശ്രാമം ഗവ. ഗസ്റ്റ് ഹൗസിൽ നടത്തിയ അദാലത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. വിവാഹ രജിസ്ട്രേഷൻ സമയത്ത് കൗൺസലിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന തരത്തിൽ നിയമം കൊണ്ടുവരാൻ സർക്കാരിന് ശുപാർശ ചെയ്തിരുന്നു. വൈകാതെ തീരുമാനം കൈക്കൊള്ളുമെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. നിലവിൽ വനിതാ കമ്മിഷൻ കൗൺസലിംഗ് സൗകര്യം നൽകുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് ജാഗ്രതാസമിതികൾവഴി കൗൺസലിംഗ് ഏർപ്പെടുത്താൻ സാധിക്കും.
ദ്വിദിന അദാലത്തിൽ 200 പരാതികൾ കമ്മിഷൻ പരിഗണിച്ചു. 50 പരാതികൾക്ക് പരിഹാരം കണ്ടു. 11 പരാതികളിൽ പൊലീസ് റിപ്പോർട്ട് തേടി. 138 പരാതികൾ അടുത്ത ഹിയറിംഗിനായി മാറ്റി. സർവീസ് മേഖലയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വന്നത് അധികാരപരിധിക്ക് പുറത്തായതിനാൽ അതത് വകുപ്പുകളിലേക്ക് കൈമാറി. അംഗങ്ങളായ ഷാഹിദ കമാൽ, എം.എസ്. താര എന്നിവരും പങ്കെടുത്തു.