വടക്കാഞ്ചേരി: കരുമത്രയിൽ പാടശേഖരത്തിൽ ജാതി തൈ നട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. നെൽക്കൃഷി നശിപ്പിക്കുന്ന സ്വകാര്യ വ്യക്തിയുടെ നടപടിയിൽ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തെക്കുംകര പഞ്ചായത്ത് ജില്ലാ കളക്ടർക്ക് പരാതി നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാധകൃഷ്ണൻ, വാർഡ് മെമ്പർ ഐശ്വര്യ ഉണ്ണി എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച ജില്ലാ കളക്ടർ ഹരിത വി.കുമാർ, ആർ.ഡി.ഒ എന്നിവർക്ക് പരാതി നൽകി. നേരത്തെ വാർഡ് മെമ്പറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണ സമിതിയോഗം ചേർന്ന് നിലംനികത്തുന്നത് തടയാൻ കർശന നടപടി എടുക്കണമെന്ന് ഏകകണ്ഠമായി പ്രേമേയം പാസാക്കിയിരുന്നു.
പതിറ്റാണ്ടുകളായി നെൽക്കൃഷി ചെയ്യുന്ന കരുമത്ര വടക്കുംമൂലചിറ പാടശേഖരത്തിലാണ് മാടക്കത്തറ സ്വദേശി രണ്ടേക്കർ സ്ഥലത്ത് ജാതി തൈ നട്ടത്. നെല്ല് കൊയ്ത്ത് കഴിഞ്ഞ ഉടനെ കൃഷി വകുപ്പിന്റെ അനുമതിയോടെ പച്ചക്കറി കൃഷി ഇറക്കിയിരുന്നു. ഇതിന്റെ മറവിലാണ് ജാതി തൈ നട്ടത്.
ജാതിതൈ കളഞ്ഞ് നെൽക്കൃഷിയിറക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ ജാതി തൈ നട്ട സ്ഥലത്ത് കൊടികുത്തി പ്രതിഷേധിച്ചു. വാർഡ് മെമ്പർ ഐശ്വര്യ ഉണ്ണി, മുൻ പഞ്ചായത്തംഗം രാജീവൻ തടത്തിൽ, ബൂത്ത് പ്രസിഡന്റ് പി.സുരേഷ് കുമാർ, ദിനേശൻ തടത്തിൽ, പി. ശ്രീജിത്ത്, കെ. ശരത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കൊടി കുത്തിയത്.