ഇരിങ്ങാലക്കുട: തകർന്ന കെ.എൽ.ഡി.സി വടക്കെ ബണ്ട് പുനഃസ്ഥാപിക്കുന്നതിന് അടിയന്തര നടപടിയെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. പടിയൂർ പഞ്ചായത്തിലെ ചെട്ടിയാൽ - കാട്ടൂർ വഴിയിലെ കോതറ പാലത്തിന് സമീപമുള്ള കെ.എൽ.ഡി.സി വടക്കെ ബണ്ടാണ് വെള്ളത്തിന്റെ ഒഴുക്ക് ശക്തമായി വർദ്ധിച്ചത് മൂലം തകർന്നത്.

പഴയ കോതറ ലിഫ്റ്റ് ഇറിഗേഷൻ പമ്പ് സ്റ്റേഷനിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനായി കെട്ടാതെ നിറുത്തിയിരുന്ന ഭാഗമാണിത്. വെള്ളത്തിന്റെ ഒഴുക്ക് കൂടുന്നതോടെ കാട്ടൂർ പഞ്ചായത്തിലെ തെക്ക് ഭാഗത്തുള്ള ജനവാസ മേഖലയിലും പടിയൂർ പഞ്ചായത്തിലെ വടക്കെ അറ്റത്തുമാണ് ജലനിരപ്പ് വർദ്ധിക്കുക. ഡാമുകൾ തുറക്കുന്ന സാഹചര്യത്തിലും, അടുത്ത രണ്ട് ദിവസങ്ങളിൽ കനത്ത മഴ പ്രവചിച്ച സാഹചര്യത്തിലും ബണ്ടിൽ വെള്ളം കൂടാൻ സാദ്ധ്യതയേറെയാണ്.

ഇത് മുന്നിൽ കണ്ടാണ് അടിയന്തര പ്രാധാന്യത്തോടെ ബണ്ട് പുനഃസ്ഥാപിക്കുന്നതിന് നടപടിയെടുത്തത്. കളക്ടറുമായി ബന്ധപ്പെട്ടയുടൻ എത്രയും വേഗം ബണ്ട് കെട്ടുവാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു മന്ത്രി. കെ.എൽ.ഡി.സി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പടിയൂർ റെസ്‌ക്യൂ ടീമിന്റെ സഹകരണത്തോടെ മുളക്കുറ്റികൾ ഉപയോഗിച്ച് മണ്ണ് നിറച്ചാണ് ബണ്ട് താത്കാലികമായി സംരക്ഷിക്കുന്നത്.

കഴിഞ്ഞ പ്രളയകാലത്ത് കെ.എൽ.ഡി.സി ബണ്ട് പൊട്ടി എടതിരിത്തി, കാട്ടൂർ മേഖലയിൽ വലിയ തോതിൽ വെള്ളം കയറിയിരുന്നു. അന്ന് ഹരിപുരം ഭാഗത്താണ് ബണ്ട് പൊട്ടിയത്. മുകുന്ദപുരം തഹസിൽദാർ ശ്രീരാജ് കുമാർ, കെ.എൽ.ഡി.സി അസി. എൻജിനിയർ ഷാലിനി, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ, ഷാജൻ, സിജു ജോസഫ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.