തൃശൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിരുന്ന സ്‌കൂളുകൾ തുറക്കുന്നതിന്റെ മുന്നൊരുക്കൾ അവസാന ഘട്ടത്തിൽ. ശുചീകരണവും മറ്റും ഭൂരിഭാഗം സ്‌കൂളുകളിലും പൂർത്തിയായി. രക്ഷകർത്താക്കളുടെ യോഗം വിളിച്ച് സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തി വരികയാണ്. ആദ്യഘട്ടത്തിൽ ക്ലാസ് തലങ്ങളിൽ യോഗം വിളിച്ച് വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് അയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് വരുന്നു. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഇത് അടുത്ത ദിവസം പൂർത്തിയാകും.
വളരെ കുറച്ച് പേർ മാത്രമാണ് കുട്ടികളെ ഈ വർഷം വിടുന്നില്ലെന്ന് അറിയിച്ചിരിക്കുന്നത്. ഭൂരിഭാഗം സ്‌കൂളുകളിലും പത്താം ക്ലാസുകാർക്ക് എല്ലാ ദിവസവും മറ്റുള്ളവർക്ക് ആഴ്ച്ചയിൽ മൂന്നു ദിവസവും എന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിക്കുന്നത്. ഒരു ക്ലാസിൽ 20 കുട്ടികളെയായിരിക്കും പരമാവധി പ്രവേശിപ്പിക്കുക. അതേ സമയം ചില ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ ഒരു ക്ലാസിലെ മൊത്തം കുട്ടികളിൽ 60 ശതമാനത്തോളം പേരെ സ്‌കൂളിലേക്ക് അയക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചാൽ ഓൺലൈൻ ക്ലാസ് തുടരാം എന്ന് തീരുമാനിച്ചിട്ടുണ്ട്. ഇത്തവണ യൂണിഫോം നിർബന്ധമില്ലെന്നും നിർദേശമുണ്ട്. എന്നാൽ വിദ്യാർത്ഥികളുടെ വേഷവിതാനത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന കർശന നിർദ്ദേശവും അദ്ധ്യാപകർ നൽകിയിട്ടുണ്ട്. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് പൊലീസിന്റെ നേതൃത്വത്തിലും യോഗം ചേരും.
വാഹന സൗകര്യം കീറാമുട്ടിയാകും, ഫീസ് കൂടും
കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നതിനുള്ള വാഹന സൗകര്യം അധികൃതരെ വലയ്ക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളെ അയക്കാൻ രക്ഷിതാക്കൾ വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. സ്‌കൂൾ ബസുകളിൽ ഒരു സീറ്റിൽ ഒരു കുട്ടിയെ മാത്രമാണ് യാത്ര ചെയ്യാൻ അനുവദിക്കുക. കുട്ടികളുടെ എണ്ണം കുറയുന്നതോടെ സ്‌കൂൾ ബസിന്റെ പ്രതിമാസ വാടക നിരക്കിൽ വലിയ വർദ്ധനവ് ഉണ്ടാകും. ഒരോ പ്രദേശത്ത് ഉള്ളവർക്കും ഒരോ ദിവസം ക്ലാസ് എന്ന രീതിയിൽ നടത്തുന്നതിനെ കുറിച്ചും സ്‌കൂൾ അധികൃതർ ആലോചിക്കുന്നുണ്ട്. നിലവിൽ ഒരോ വിദ്യാർത്ഥിക്കും ആഴ്ചയിൽ മൂന്നു ദിവസം മാത്രമെ ക്ലാസ് ഉണ്ടാകുകയുള്ളു. ബാക്കിയുള്ള ദിവസങ്ങളിൽ ഓൺലൈൻ ക്ലാസ് ആയിരിക്കും. കെ.എസ്.ആർ.ടി.സി ബസുകൾ നൽകാമെന്ന് വാഗ്ദാനം ഉണ്ടെങ്കിലും നിരക്ക് സ്‌കൂൾ അധികൃതർക്ക് താങ്ങാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് നാമമാത്രമായ സ്‌കൂളുകൾ മാത്രമാണ് കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ടിട്ടുള്ളത്. കെ.എസ്.ആർ.ടി.സി അധികൃതർക്ക് വ്യക്തമായ നിരക്ക് അവതരിപ്പിക്കാനും സാധിച്ചിട്ടില്ല.
രക്ഷിതാക്കളിൽ നിന്ന് സമ്മത പത്രം
നിർദ്ദേശം പാലിച്ച് കുട്ടികളെ സ്‌കൂളിൽ അയക്കാമെന്ന സമ്മത പത്രം രക്ഷിതാക്കളിൽ നിന്നും പല സ്‌കൂൾ അധികൃതരും വാങ്ങുന്നുണ്ട്. വീട്ടിലുള്ളവരുടെ എണ്ണം, വാക്‌സിൻ എടുത്തവരുടെ വിവരങ്ങൾ, വാർഡ് മെമ്പറുടെ പേരും ഫോൺനമ്പറും എന്നിവയും ശേഖരിക്കുന്നുണ്ട്.
അദ്ധ്യാപകർക്ക് പിടിപ്പത് പണി
ഓൺലൈൻ ക്ലാസിൽ നിന്ന് ഓഫ് ലൈൻ ക്ലാസുകളിലേക്ക് നീങ്ങി തുടങ്ങിയതോടെ അദ്ധ്യാപകർക്ക് പിടിപ്പത് പണി. ഒരോ ക്ലാസിലും 20 കുട്ടികളെയാണ് പ്രവേശിപ്പിക്കുക. അതിന് അനുസരിച്ച് ടൈംടേബിൾ തയ്യാറാക്കൽ, കുട്ടികളുടെ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പ് വരുത്തൽ, മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം എന്നിവയെല്ലാം അദ്ധ്യാപകരുടെ നിരീക്ഷണത്തിലാണ്.