തിരുവനന്തപുരം: കളക്ടറേറ്റിലെ കൊവിഡ് സെല്ലിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്ത രോഗിയിൽ നിന്ന് നിയമവിരുദ്ധമായി ഈടാക്കിയ 1.43 ലക്ഷം രൂപ തിരികെ നൽകണമെന്ന ആവശ്യം പരിശോധിച്ച് ഉടനടി നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് സ്‌റ്റേറ്റ് ഹെൽത്ത് അതോറിറ്റി, ദുരന്തനിവാരണ അതോറിറ്റി, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് ഉത്തരവ് നൽകി. കളക്ടറേറ്റിൽ നിന്ന് റഫർ ചെയ്യുന്ന രോഗിയിൽ നിന്ന് എംപാനൽഡ് ആശുപത്രികൾ ചികിത്സാചെലവ് ഈടാക്കാൻ പാടില്ലെന്നാണ് നിയമം.
എന്നാൽ തുക തിരികെ നൽകാനാവില്ലെന്നാണ് പോത്തൻകോട്ടെ സ്വകാര്യ ആശുപത്രിയുടെ നിലപാട്. വട്ടിയൂർക്കാവ് മണ്ണറക്കോണം സ്വദേശി ഭുവനേന്ദ്രനെയാണ് മേയ് 12 മുതൽ 6 ദിവസം ചികിത്സിച്ചത്. എംപാനൽ ചെയ്യാൻ മേയ് 14 നാണ് തങ്ങൾ അപേക്ഷ നൽകിയതെന്നും മേയ് 21 ന് മാത്രമാണ് എംപാനൽ ചെയ്ത് ഉത്തരവ് കിട്ടിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എം പാനൽ ചെയ്യും മുമ്പ് സർക്കാർ നിർദ്ദേശപ്രകാരം പ്രവേശിക്കപ്പെട്ട രോഗിക്ക് ചികിത്സാസൗജന്യം നൽകാനാവില്ലെന്നാണ് ആശുപത്രിയുടെ നിലപാടെന്ന് ജില്ലാമെഡിക്കൽ ഓഫീസർ അറിയിച്ചു.