തലശ്ശേരി: ധർമ്മടം ചാത്തോടം ഭാഗത്ത് രണ്ട് വർഷമായി കടലിൽ മണലിൽ കുടുങ്ങി കിടക്കുന്ന പഴയ ചരക്ക് കപ്പൽ ഒടുവിൽ കടലിൽ വച്ചു തന്നെ പൊളിച്ചുനീക്കാൻ തീരുമാനമായി. ഇതിനായുള്ള യന്ത്ര സാമഗ്രികളും ഉപകരണങ്ങളും വിദഗ്ദ തൊഴിലാളികളും ഇവിടെ എത്തിയിട്ടുണ്ട്. ജില്ലാ കളക്ടറാണ് കപ്പൽ പൊളിക്കാൻ അനുമതി നൽകിയത്. സിൽക്കാണ് പ്രവൃത്തി നടത്തുന്നത്. കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് കപ്പലിനെ കഴിയാവുന്നിടത്തോളം കരയിലേക്ക് വലിച്ചടുപ്പിക്കും. അവിടെ വച്ചായിരിക്കും പൊളിക്കുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് മാലിയിൽ നിന്ന് അഴീക്കലിലേക്ക് പുറംകടലിലൂടെ ടഗ്ഗിൽ കെട്ടിവലിച്ചു കൊണ്ടുപോവുന്നതിനിടയിൽ കടൽക്ഷോഭത്തിൽ വടം പൊട്ടിയതിനെ തുടർന്നാണ് ഒഴിവാലി എന്ന് പേരുള്ള പഴയ ചരക്ക് കപ്പൽ തിരകളിൽ ആടി ഉലഞ്ഞ് നീങ്ങി ധർമ്മടത്തെത്തിയത്. തീരത്ത് നിന്ന് ഏതാണ്ട് 500 മീറ്റർ അകലെ ഇത് മണലിൽ ആണ്ടു നിന്നു ഇവിടെ നിന്നും ഇളക്കി മാറ്റി അഴിക്കലെത്തിക്കാൻ ബലൂൺ സാങ്കേതിക വിദ്യ, ഖലാസികൾ, ബോട്ട് കെട്ടി വലി, തുടങ്ങി പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കപ്പലിനെ ഉറച്ചു പോയ സ്ഥലത്ത് നിന്നും ഒരിഞ്ചുപോലും മാറ്റാനായിരുന്നില്ല. ഗത്യന്തരമില്ലാതായതോടെ കിടക്കുന്നിടത്ത് വച്ച് തന്നെ പൊളിക്കാനായി തീരുമാനിക്കുകയായിരുന്നു. പഴകിയ കപ്പൽ പൊളിക്കുമ്പോൾ മാരക വിഷമുള്ള രാസവസ്തുക്കൾ കടലിലും പിന്നെ കരയിലേക്കും എത്തുമെന്ന ആശങ്കയിൽ കപ്പൽ പൊളി വിരുദ്ധ സമരസമിതിയും നാട്ടുകാരും തടസം നിന്നതോടെ അധികൃതർ അന്ന് പിൻവാങ്ങുകയായിരുന്നു.