തിരുവനന്തപുരം: നഗരസഭയുടെ ആസ്തി വികസനവും റവന്യു വരുമാനവും ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത കൗൺസിൽ യോഗത്തിൽ വാക്കേറ്റം. യോഗം തുടങ്ങിയപ്പോൾത്തന്നെ ബി.ജെ.പി-സി.പി.എം അംഗങ്ങൾ തമ്മിൽ തർക്കമാരംഭിച്ചു. നഗരസഭയിൽ നടന്ന കെട്ടിടനികുതി തട്ടിപ്പ് റവന്യു വരുമാനത്തിലുൾപ്പെടുന്ന വിഷയമാണെന്നും അത് ചർച്ച ചെയ്യണമെന്നും ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ. ഗോപൻ ആവശ്യപ്പെട്ടു. എന്നാൽ സമരത്തിന് പ്രചാരണം നൽകാനുള്ള വിഷയങ്ങൾ സഭയിൽ ചർച്ചചെയ്യാൻ സാധിക്കില്ലെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സലീം പറഞ്ഞതോടെ വാക്കേറ്റമായി.
സലീമിനെതിരെ പ്രതിരോധവുമായി ബി.ജെ.പി കൗൺസിലർ വി.ജി. ഗിരികുമാർ എത്തിയതോടെ ഇരുവരും തമ്മിൽ വാഗ്വാദമായി. ഇതിലിടപെട്ട ഡെപ്യൂട്ടി മേയർ പി.കെ. രാജുവിനെ ഗിരികുമാർ അധിക്ഷേപിച്ചെന്നും ആരോപണമുയർന്നു. തുടർന്ന് ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിലിറങ്ങി. മേയർ ഇടപെട്ടാണ് അംഗങ്ങളെ അനുനയിപ്പിച്ചത്. നികുതി നഷ്ടപെട്ടെന്ന പരാതി നഗരസഭയിൽ ഇതുവരെ ആരും നൽകിയിട്ടില്ലെന്ന് ഡി.ആർ. അനിൽ പറഞ്ഞു. പലരും പരാതി തന്ന കാര്യം ഭരണസമിതി മറച്ചവയ്ക്കുകയാണെന്ന് എം.ആർ. ഗോപനും ആരോപിച്ചു.
നഗരസഭയിൽ നികുതി തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ ഭരണസമിതി തയ്യാറാകണമെന്ന് യു.ഡി.എഫ് ലീഡർ പി. പദ്മകുമാർ യോഗത്തിൽ ആവശ്യപ്പെട്ടു. നഗരസഭയുടെ റവന്യു വരുമാനത്തെപ്പറ്റിയും ആസ്തി വികസനത്തെപ്പറ്റിയും കൗൺസിലർമാരുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.