ഏഴു വർഷം മുൻപ് നമുക്ക് കേന്ദ്രസർക്കാർ നൽകിയ എയിംസ് (ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്) എന്ന വാഗ്ദാനം നേടിയെടുക്കാൻ ഭരണപക്ഷ- പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളം ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്. രാജ്യത്താദ്യം കൊവിഡ് രോഗമുണ്ടായതും ഇപ്പോഴും ഏറ്റവുമധികം രോഗികളുള്ളതും കേരളത്തിലാണ്. രാജ്യത്തെ പ്രതിദിന കേസുകളിൽ പകുതിയും കേരളത്തിലാണ്. നിപ്പ, സിക്ക അടക്കം ലോകത്ത് മറ്റിടങ്ങളിലുള്ള രോഗങ്ങളെല്ലാം ഇവിടെയും റിപ്പോർട്ട് ചെയ്യാറുണ്ട്. ഈ മഹാമാരികളോടെല്ലാം പടവെട്ടുമ്പോഴും കേരളത്തിന് ഏഴുവർഷം മുൻപ് അനുവദിച്ച എയിംസിനെക്കുറിച്ച് കേന്ദ്രം അനങ്ങുന്നില്ല. എയിംസ് വന്നാൽ ഗുണമേന്മയുള്ള വിദഗ്ദ്ധചികിത്സയും വൈറോളജിയിലടക്കം ഗവേഷണവും വിദഗ്ദ്ധഡോക്ടർമാരും ലോകോത്തര ചികിത്സാസൗകര്യങ്ങളും കേരളത്തിനും ലഭിക്കും. പക്ഷേ, കേരളത്തിന്റെ എയിംസ് വാഗ്ദാനമായി തുടരുന്നു.
ആരോഗ്യമേഖലയിൽ കുതിക്കാൻ കേരളത്തിന് എയിംസ് പോലൊരു കേന്ദ്രസ്ഥാപനം അത്യാവശ്യമാണ്. കേരളത്തിനൊപ്പം പ്രഖ്യാപിച്ച തമിഴ്നാട് എയിംസ് മധുരയിലാണ്. ജപ്പാൻ അന്താരാഷ്ട്ര കോർപറേഷന്റെ (ജൈക്ക) വായ്പയടക്കം 1246കോടി ചെലവിൽ 224.24 ഏക്കറിലാണ് അവിടെ എയിംസ്. കഴിഞ്ഞ ഏഴ് ബഡ്ജറ്റുകളിൽ കേരളത്തെ പരിഗണിക്കാതിരുന്ന കേന്ദ്രസർക്കാർ തമിഴ്നാടിന്റെ എയിംസിന് വാരിക്കോരി പണം നൽകുന്നുമുണ്ട്. കേന്ദ്രത്തിന്റെ പക്കൽ പണമില്ലാത്തതോ ദിശാബോധമില്ലാത്തതോ അല്ല പ്രശ്നം. വിവിധ സംസ്ഥാനങ്ങളിൽ തുടരെത്തുടരെ എയിംസുകൾ അനുവദിച്ചു. രാജ്യത്ത് നിർമാണത്തിലിരിക്കുന്നതുൾപ്പെടെ 24 എയിംസ് ഉണ്ട്. എയിംസിന്റെ കാര്യത്തിൽ സംസ്ഥാനത്ത് ഏകോപനമുണ്ടായില്ലെന്ന് മുൻ ആരോഗ്യമന്ത്രി ഹർഷവർദ്ധൻ കുറ്റപ്പെടുത്തിയിരുന്നു. നാല് സ്ഥലങ്ങൾ സംസ്ഥാന സർക്കാർ കണ്ടെത്തിയെങ്കിലും ഒരോരുത്തരും ഒാരോ സ്ഥലത്ത് എയിംസ് വേണമെന്ന് അഭ്യർത്ഥിച്ച് നിവേദനം നൽകിയെന്നും എയിംസ് വൈകുന്നതിനെക്കുറിച്ച് ഹർഷവർദ്ധൻ ലോക്സഭയിൽ കേരളത്തെ കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിന് എയിംസ് അനുവദിക്കുന്നത് പരിഗണനയിലാണെന്ന് അടുത്തിടെ കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്റി അശ്വനി കുമാർ ചൗബേ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഈ സാഹചര്യമുപയോഗിച്ച് എയിംസ് നേടിയെടുക്കാൻ ഒറ്റക്കെട്ടായി നിലയുറപ്പിക്കുകയാണ് കേരളം ചെയ്യേണ്ടത്.
കുടിവെള്ളവും റോഡുമുള്ള 200 ഏക്കർ സ്ഥലം നൽകിയാൽ എയിംസ് അനുവദിക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനം. മുൻ യു.ഡി.എഫ് സർക്കാർ തിരുവനന്തപുരത്തും കോട്ടയത്തും എറണാകുളത്തും കോഴിക്കോട്ടും സ്ഥലം കണ്ടെത്തി. എയിംസിനായി ജില്ലകളുടെ പിടിവലിയാണ് പിന്നെക്കണ്ടത്. നാല് സ്ഥലങ്ങളുടെ പട്ടിക കിട്ടിയപ്പോൾ, റവന്യൂരേഖകൾ, റോഡ്-റെയിൽ-വ്യോമ കണക്ടിവിറ്റി അടക്കം നൂറുചോദ്യങ്ങൾ കേന്ദ്രസർക്കാർ ഉന്നയിച്ചു. ജില്ലാ കളക്ടർമാർ വിശദമായ റിപ്പോർട്ടുകൾ കേന്ദ്ര ആരോഗ്യ സെക്രട്ടറിക്ക് സമർപ്പിച്ചെങ്കിലും അനക്കമുണ്ടായില്ല. രണ്ടുവർഷം കഴിഞ്ഞപ്പോൾ, കേരളത്തിന് എയിംസ് പരിഗണനയിലില്ലെന്ന് അറിയിച്ചു. കോഴിക്കോട് കിനാലൂരിൽ കെ.എസ്.ഐ.ഡി.സിയുടെ പക്കലുള്ള 200 ഏക്കർ എയിംസിനായി വിട്ടുനൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി ആരോഗ്യമന്ത്രിയെ അറിയിച്ചു. തുടർച്ചയായ സമ്മർദ്ദത്തിനൊടുവിൽ കേന്ദ്ര ബഡ്ജറ്റിൽ തുക വകയിരുത്തുമെന്ന ഉറപ്പുകിട്ടിയെങ്കിലും ജെ.പി നദ്ദ ആരോഗ്യമന്ത്രി കസേരയൊഴിഞ്ഞതോടെ എല്ലാം പഴയപടിയായി. ലോകസഭയിൽ 2018ൽ ശശിതരൂർ എയിംസിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ കേരളത്തിന് എയിസ് ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. പിന്നീട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടെ സംഘം ഡൽഹിയിലെത്തി പ്രധാനമന്ത്രിയോട് നേരിട്ട് അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. കേരളത്തെ തഴഞ്ഞ് തെലങ്കാനയിലും ജമ്മുവിലും പിന്നീട് എയിംസ് അനുവദിച്ചു.
പിടിവലി നിറുത്തണം
കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ആവശ്യം. എന്നാൽ കാസർകോട്, തിരുവനന്തപുരം അടക്കം വിവിധ ജില്ലകളിലെ ജനപ്രതിനിധികൾ എയിംസിനു വേണ്ടി പിടിവലി തുടരുകയാണ്. കേരളത്തിന് അനുവദിക്കുന്ന എയിംസ് കാസർകോട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ കേന്ദ്റ ആരോഗ്യ മന്ത്റി മൻസൂഖ് മാണ്ഡവ്യയെ നേരിൽ കണ്ട് നിവേദനം നൽകിയതിന് പിന്നാലെ എയിംസ് കോഴിക്കോട് സ്ഥാപിക്കണം എന്ന ആവശ്യവുമായി എം.കെ. രാഘവൻ എം.പിയും കേന്ദ്റമന്ത്റിയെ കണ്ടു. എയിംസ് കോഴിക്കോട് അനുവദിച്ചാൽ മലബാറിലെ ഏഴ് ജില്ലകൾക്കും കോയമ്പത്തൂർ, കൂർഗ് ഉൾപ്പെടെയുള്ള മേഖലകൾക്കും പ്രയോജനപ്പെടുമെന്നാണ് എം.കെ. രാഘവന്റെ വാദം. എൻഡോസൾഫാൻ ഇരകൾ ഏറെയുള്ള കാസർകോടിന്റെ അവകാശമാണ് എയിംസ് എന്നാണ് രാജ്മോഹൻ ഉണ്ണിത്താന്റെ നിലപാട്. 1978മുൽ 22 വർഷം കശുമാവ് തോട്ടങ്ങളിൽ എൻഡോസൾഫാൻ തളിച്ചതിന്റെ ദുരന്തം കാസർകോട് ജില്ലയിലെ 30 ഗ്റാമങ്ങളും മൂന്ന് നഗരസഭാ പ്റദേശങ്ങളും അനുഭവിക്കുകയാണ്. സുപ്റീംകോടതി നിർദേശപ്രകാരമുള്ള പഠനത്തിൽ 6727 പേർ എൻഡോസൾഫാൻ ഇരകളാണെന്ന് കണ്ടെത്തിയിരുന്നു. എൻഡോസൾഫാൻ ദുരിതബാധിതർക്കായി സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഒരുക്കണമെന്ന് 2018ൽ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ന്യൂറോളജി സ്പെഷ്യാലിറ്റി സൗകര്യമാണ് എൻഡോസൾഫാൻ ദുരിതം പേറുന്നവർക്ക് ആവശ്യം. അതിനാൽ എയിംസ് കാസർകോട്ട് സ്ഥാപിക്കണമെന്നാണ് രാജ്മോഹൻ ഉണ്ണിത്താന്റെ ആവശ്യം.
ഔദാര്യമല്ല, നമ്മുടെ അവകാശം
എല്ലാവിധ വിദഗ്ദ്ധ ചികിത്സയും ലോകോത്തര ഗവേഷണവും നടക്കുന്ന കേന്ദ്രസ്ഥാപനമാണ് എയിംസ്. ഇത് ലഭിച്ചാൽ ഗുണനിലവാരമുള്ള ചികിത്സ സൗജന്യമായി ലഭിക്കുന്നതിന് പുറമെ നൂതന ചികിത്സാ-ഗവേഷണ സംവിധാനങ്ങൾ കേരളത്തിന് ലഭ്യമാവും. പ്രാഗത്ഭ്യമുള്ള ഒരു വൻ സംഘം ഡോക്ടർമാർ ഇവിടെയുണ്ടാവും. 750കിടക്കകളുള്ള അത്യാധുനിക ആശുപത്രി ഉയരും. 20സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളോടെ മികച്ച ചികിത്സ ഉറപ്പായിരിക്കും. പ്രതിദിനം 1500 റഫറൽ ഓ.പി സൗകര്യമെങ്കിലുമുണ്ടാവും. ചുരുങ്ങിയത് 100 എം.ബി.ബി.എസ്, നഴ്സിംഗ് സീറ്റുകൾ കിട്ടും.