തിരുവനന്തപുരം: ഖാദി വില്പനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണെന്ന് ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഖാദിബോർഡ് ഉപാദ്ധ്യക്ഷസ്ഥാനം നിരസിച്ചുകൊണ്ടിറക്കിയ പോസ്റ്റിലാണ് ചെറിയാന്റെ വിശദീകരണം.
40 വർഷം മുമ്പ് പ്രസിദ്ധീകരിച്ച കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്റെ തുടർച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല. ചരിത്രം ഭാവനയിൽ രചിക്കാനാവില്ല. വസ്തുതകൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്. രാഷ്ട്രീയ സംഭവ വികാസങ്ങൾ അറിയുന്നതിന് പഴയ പത്രത്താളുകൾ പരിശോധിക്കണം. രാഷ്ട്രീയ അണിയറരഹസ്യങ്ങൾ കണ്ടെത്തണമെങ്കിൽ രാഷ്ട്രീയ വ്യക്തിത്വങ്ങൾ, മാദ്ധ്യമ പ്രമുഖർ, സമുദായ നേതാക്കൾ എന്നിവരുമായി പലവട്ടം കൂടിക്കാഴ്ച വേണ്ടിവരും. രണ്ടു വർഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്.
രാഷ്ട്രീയ, ചരിത്ര, മാദ്ധ്യമ വിദ്യാർത്ഥികളുടെ റഫറൻസ് സഹായിയായ കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിന്റെ പുതിയ പതിപ്പ് ഡി.സി ബുക്സ് ഈ മാസം പുറത്തിറക്കുമെന്നും ചെറിയാൻ ഫിലിപ്പ് അറിയിച്ചു.