ആറ്റിങ്ങൽ: ദേശീയപാതയുടെ ഇരുവശങ്ങളിലും നടപ്പാത കൈയ്യേറി സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകളും അനധികൃത കച്ചവടവും അടിന്തിരമായി നീക്കം ചെയ്യണമെന്ന് നഗരസഭാ അധികൃതർ ഉടമകളോട് ആവശ്യപ്പെട്ടു. ദേശീയപാത വികസനത്തിന് ശേഷം റോഡ് വീതി കൂട്ടി ആധുനിക രീതിയിലുള്ള നടപ്പാതയുമാണ് നിർമ്മിച്ചിരിക്കുന്നത്. ചിലർ നടപ്പാത കൈയ്യേറി കച്ചവടം നടത്തുന്നതായും സ്ഥാപനത്തിന്റെ പരസ്യ ബോഡുകൾ സ്ഥാപിച്ച് കാൽനടയാത്രക്ക് തടസ്സം വരുത്തുകയുമാണ്. ഇതുസംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരം അനധികൃത കൈയ്യേറ്റം ഉടമകൾ തന്നെ അടിയന്തിരമായി നീക്കം ചെയ്യണമെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്. നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗം വർദ്ധിച്ചു വരുന്നതായും ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 11 മുതൽ നഗരസഭയുടെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ ആരംഭിക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരേ നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി എസ്. വിശ്വനാഥൻ അറിയിച്ചു.