rice

മട്ടാഞ്ചേരി:കൊച്ചി സിറ്റി റേഷനിംഗ് ഓഫീസ് പരിധിയിലെ ഒരു വിഭാഗം റേഷൻ വ്യാപാരികൾ റേഷനരി കരിഞ്ചന്തയിൽ നൽകുന്നതിനായി പുതിയ വഴികളുമായി രംഗത്ത്. മട്ടാഞ്ചേരി, പള്ളുരുത്തി, ഫോർട്ട്കൊച്ചി മേഖലയിലെ ചില വ്യാപാരികളുടെ നേതൃത്വത്തിലാണ് ഇത്തരത്തിൽ റേഷനരി മറിച്ച് വിൽക്കുന്നതെന്നാണ് ആക്ഷേപം. മുൻഗണന വിഭാഗം കാർഡ് ഉടമകളിൽപ്പെട്ട ചിലരെ ഫോണിലും മറ്റും വിളിച്ച് വരുത്തി അവരുടെ വിരലടയാളം പതിപ്പിച്ച ശേഷം പണം നൽകുകയാണ് രീതി. ഭക്ഷ്യ ധാന്യങ്ങൾ ആവശ്യമില്ലാത്ത കാർഡ് ഉടമകൾക്കാണ് ഇത്തരത്തിൽ പണം നൽകുക. മുൻഗണന വിഭാഗം കാർഡ് ഉടമകൾക്ക് കാർഡിലെ ഒരംഗത്തിന് അഞ്ച് കിലോ ഭക്ഷ്യ ധാന്യങ്ങൾ രണ്ട് രൂപ നിരക്കിൽ സംസ്ഥാന ഭക്ഷ്യ വകുപ്പ് നൽകുന്നുണ്ട്. ഇതിന് പുറമേ കേന്ദ്ര സർക്കാർ സൗജന്യമായി ഒരംഗത്തിന് അഞ്ച് കിലോ വീതം നൽകുന്നുണ്ട്. അഞ്ച് അംഗങ്ങളുള്ള ഒരു കാർഡിന് ഇങ്ങനെയെങ്കിൽ പ്രതിമാസം അമ്പത് കിലോ ഭക്ഷ്യ ധാന്യങ്ങൾ ലഭിക്കും. മുൻഗണന വിഭാഗത്തിലെ മുപ്പത് ശതമാനത്തോളം കാർഡുകൾ അനർഹർ കൈവശം വെച്ചിട്ടുള്ളതായാണറിയുന്നത്. ഇവർ റേഷൻ സാധനങ്ങൾ വാങ്ങി ഉപയോഗിക്കാറില്ല. സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങൾക്കായി ഈ കാർഡ് ഉപയോഗിക്കാറാണ് പതിവ്. അത്തരത്തിലുള്ള കാർഡ് ഉടമകൾക്ക് അധിക വില നൽകിയാണ് അരി ഒരു വിഭാഗം റേഷൻ വ്യാപാരികൾ കൈവശപ്പെടുത്തുന്നത്. രണ്ട് രൂപ നിരക്കിലുള്ള അരിക്ക് എട്ട് രൂപ വെച്ച് നൽകുമെന്നാണറിയുന്നത്. റേഷൻ വ്യാപാരികൾക്ക് പുറമേ ചില ഏജന്റുമാരും ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ഇവർ അരി രണ്ട് രൂപ നിരക്കിൽ വാങ്ങുന്നവരിൽ നിന്ന് കൂടുതൽ തുക നൽകി വാങ്ങുകയാണ് ചെയ്യുന്നത്. ഇതിനായി ചില വീടുകളും പലചരക്ക് കടകളും പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ ശേഖരിക്കുന്ന അരി ഏജന്റുമാർ പതിമൂന്ന് രൂപ നിരക്കിൽ ഇവരിൽ നിന്ന് വാങ്ങി മൊത്തമായി ഓട്ടോയിലും മറ്റും കൊണ്ട് പോകും. ഈ അരി നേരെ മില്ലുകളിലേക്കാണ് പോകുന്നതെന്നാണ് വിവരം. പോർട്ടബിൽ സംവിധാനമായതിനാൽ ഇഷ്ടമുള്ള കടകളിൽ നിന്ന് റേഷൻ വാങ്ങാമെന്നതിനാൽ ആളുകൾ കൂടുതലും അരിക്ക് പകരം പണം തരുന്ന കടകളിലേക്കാണ് പോകുന്നത്. ഇത് ശരിയായ രീതിയിൽ കട നടത്തുന്ന വ്യാപാരികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇവർ ബന്ധപ്പെട്ട അധികൃതരോട് ഇത് സംബന്ധിച്ച് പരാതി ഉന്നയിച്ചിട്ടും കാര്യമായ നടപടിയുണ്ടായില്ലന്നും ആക്ഷേപമുണ്ട്. കൊച്ചി സിറ്റിയിൽ ആകെ കാർഡുകളിൽ എഴുപത് ശതമാനവും മുൻഗണന വിഭാഗത്തിന്റേതാണെന്നാണ് വിവരം. അർഹതപെട്ട പലരും മുൻഗണന വിഭാഗത്തിന് പുറത്ത് നിൽക്കുമ്പോഴാണിത്. ഇത്തരത്തിലുള്ള അനർഹരെ കണ്ടെത്തുവാൻ അധികൃതർ വീട് കയറി പരിശോധന നടത്തണമെന്ന ആവശ്യം ഉയർന്നിട്ടും നടപടിയില്ല. മാത്രമല്ല റേഷൻ സബ്സിഡി ബാങ്കുകളിലേക്ക് സർക്കാർ നേരിട്ട് നൽകിയാൽ ഇത്തരം തട്ടിപ്പുകൾ ഒരു പരിധി വരെ പിടിച്ച് നിർത്താൻ കഴിയുമെന്നും ഒരു വിഭാഗം റേഷൻ വ്യാപാരികൾ പറയുന്നു.