collr

നെയ്യാറ്റിൻകര: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നിർമ്മിച്ച 1000 എൽ.പി.എം ശേഷിയുള്ള പുതിയ ഓക്സിജൻ പ്ലാന്റിന്റെ പ്രവർത്തനം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആരംഭിച്ചു. ജില്ലാ കളക്ടർ നവജ്യോത് ഖോസ പ്രവത്തനോദ്ഘാടനം നിർവഹിച്ചു. 10 ഐ.സി.യു കിടക്കകൾക്ക് ഉൾപ്പടെ 180 കിടക്കകളിൽ ഇനി മുതൽ ഓക്സിജൻ ലഭ്യമാകും. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മൂന്നാമത്തെ ഓക്സിജൻ പ്ലാന്റാണ് ഇവിടുത്തേത്. ആശുപത്രിയിലെ എക്സ്റേ യൂണിറ്റിന് പുറകിലായാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുളളത്. പി.എം കെയർസ് ഫണ്ടിൽ നിന്നും ഒരു കോടി രൂപയുടെ സഹായത്തോടെ ഡി.ആർ.ഡി.ഒ രൂപകല്പന ചെയ്തിരിക്കുന്ന പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത് ബി.ഇ.എം.എൽ ആണ്. പ്ലാന്റിന് ആവശ്യമായ ഷെഡ് നിർമ്മിച്ചത് നാഷണൽ ഹൈവേ അതോറിട്ടിക്ക് വേണ്ടി എൽആൻഡ് ടി കമ്പനിയും പൈപ്പ് ലൈൻ എത്തിക്കുന്നതിനുള്ള ബ്രിഡ്ജിന്റെ പ്രവർത്തനങ്ങൾ നിർവഹിച്ചത് ജില്ലാ നിർമിതി കേന്ദ്രവുമാണ്. കഴിഞ്ഞ മെയ് മാസമാണ് പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. പൈപ്പ് ലൈൻ, ബ്രിഡ്ജിങ്, വൈദ്യുതി എന്നിവയ്ക് 50 ലക്ഷത്തിലധികം രൂപ ജില്ലാ ദുരന്തനിവാരണ അതോറിട്ടി ഫണ്ടിൽ നിന്നാണ് വിനിയോഗിച്ചിരിക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷിനു. കെ.എസ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.എസ്. വത്സല, ജില്ലാ നിർമിതി കേന്ദ്രം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.