തിരുവനന്തപുരം : ആലപ്പുഴയിലെ എക്സൽ ഗ്ലാസ് ഫാക്ടറി നഷ്ടത്തിലായതിനെത്തുടർന്ന് ആസ്തികൾ വിറ്റഴിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. ഹൈക്കോടതി അനുമതി നൽകിയതു പ്രകാരമാണിത്. സ്വകാര്യ ഉടമസ്ഥാവകാശമുള്ള കമ്പനിക്ക് കെ.എസ്.ഐ.ഡി.സിയും കെ.എഫ്.സിയും ഏഴേകാൽ കോടി രൂപ വീതം വായ്പ നൽകിയെങ്കിലും തിരിച്ചടവ് മുടങ്ങി. കമ്പനി പുനരുദ്ധരിക്കാനാവുമോയെന്ന് കെ.എസ്.ഐ.ഡി.സി നടത്തിയ പഠനത്തിൽ പ്രതിവർഷം 18 മുതൽ 24 കോടി വരെ നഷ്ടമുണ്ടാവുമെന്നാണ് കണ്ടെത്തിയത്. 2019ൽ ലിക്വിഡേഷൻ നിശ്ചയിച്ചതാണെങ്കിലും ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടി. സ്റ്റേ ഒഴിവായതോടെയാണ് നടപടികൾ വീണ്ടും തുടങ്ങിയതെന്ന് പി.പി.ചിത്തരഞ്ജന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.