തിരുവനന്തപുരം: ഭർത്താവ് മരിച്ച 75 വയസുള്ള വൃദ്ധ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ 14,​571 രൂപ വെള്ളക്കരം ഒടുക്കാൻ ആവശ്യപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ജല അതോറിട്ടി പേരൂർക്കട അസി. എൻജിനിയർ നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ശാസ്തമംഗലം സൂര്യ ഗാർഡൻസിൽ താമസിക്കുന്ന പത്മജ നായർ സമർപ്പിച്ച പരാതിയിലാണ് നടപടി. പൈപ്പിൽ ലീക്കുണ്ടെന്ന പേരിലാണ് വൻ തുകയുടെ ബിൽ നൽകിയതെന്ന് പരാതിയിൽ പറയുന്നു. മേലുദ്യോഗസ്ഥരെ കണ്ട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. താൻ നൽകിയ പരാതിയിൽ തീർപ്പുണ്ടാകുന്നതുവരെ കണക്ഷൻ വിച്ഛേദിക്കരുതെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു. തന്നോട് മോശമായി പെരുമാറിയ ജല അതോറിട്ടി ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.