കോവളം: പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച് യൂണിഫോം വലിച്ച് കീറിയ പ്രതിയെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തിൽ സെൽവരാജാണ് (47) പിടിയിലായത്. മരുമകൻ മദ്യപിച്ച് വീട്ടിൽ വന്ന് പ്രശ്നം ഉണ്ടാക്കുന്നതായി വീട്ടമ്മ നൽകിയ പരാതി അന്വേഷിക്കാൻ എത്തിയ അഡിഷണൽ എസ്.ഐക്കും പൊലീസുകാരനും ഡ്രൈവർക്കുമാണ് മർദ്ദനമേറ്റത്. കൂടുതൽ പൊലീസെത്തി ഇയാളെ ബലം പ്രയോഗിച്ചാണ് കീഴ്‌പ്പെടുത്തിയത്.

തിങ്കളാഴ്ച രാത്രി 9 ഓടെയാണ് സംഭവം. സ്ഥിരം ശല്യക്കാരനായ സെൽവരാജ് മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നതായി ഭാര്യ മാതാവ് രാത്രിയിൽ സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. ഇത് അന്വേഷിക്കാൻ എസ്.ഐ സജികുമാർ, സി.പി.ഒ അജികുമാർ, ഡ്രൈവർ സജൻ എന്നിവർ സ്ഥലത്തെത്തി. കാര്യങ്ങൾ തിരക്കുന്നതിനിടയിൽ ക്ഷുഭിതനായ സെൽവരാജ് പൊലീസിന് നേരെ ആക്രമണം അഴിച്ചുവിടുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു.

മർദ്ദനത്തിൽ മൂന്ന് പേർക്കും പരിക്കേറ്റു. രണ്ട് പേരുടെ യൂണിഫോമും വലിച്ചുകീറി. പരിക്കേറ്റ പൊലീസുകാർ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.