prathima

കാസർകോട്: കുട്ടമ്മത്ത് എന്ന ചെറുഗ്രാമത്തിന്റെ പേര് ശ്രേഷ്ഠ പാരമ്പര്യമുള്ള നാടായി മാറുന്നതിൽ പ്രധാന പങ്കുവഹിച്ച മഹാകവി കുട്ടമത്ത് കുന്നിയൂർ കുഞ്ഞിക്കൃഷ്ണ കുറുപ്പിന്റെ ജന്മദിനമാണിന്ന്. 1880 ഒക്ടോബർ 15 നാണ് കവിയുടെ ജനനം. കവിയും പത്രാധിപരും അദ്ധ്യാപകനും സാഹിത്യകാരനും ഭിഷഗ്വരനും ഒക്കെയായ അദ്ദേഹം 62 വയസിൽ 1943 ആഗസ്ത് ഏഴിനായിരുന്നു വിട്ടുപിരിഞ്ഞത്. ആ മഹാകാവ്യം മാഞ്ഞുപോയിട്ട് 78 വർഷമായെങ്കിലും മലയാള സാഹിത്യത്തിനും സംഗീത നാടക ശാഖയ്ക്കും അദ്ദേഹം നൽകിയ സംഭാവനയ്ക്കും ഓർമ്മകൾക്കും ഒരിക്കലും മരണമുണ്ടാകുന്നില്ല.

കേരളക്കരയെ കണ്ണീരണിയിക്കുകയും കോൾമയിർ കൊള്ളിക്കുകയും ചെയ്ത ദാരിദ്ര്യം ചിത്രീകരിച്ച കുട്ടമ്മത്തിന്റെ 'ബാലഗോപാലൻ' നാടകത്തിന് ഇപ്പോൾ 100 വയസാവുകയാണ്. 1921ൽ ഏറനാട്ടിലെ കലാപം നടക്കുന്ന കാലത്താണ് കുട്ടമത്ത് ബാലഗോപാലൻ കൃതി എഴുതുന്നത്. നീലേശ്വരം രാജാസ് ഹൈസ്‌കൂളിൽ മലയാളം അദ്ധ്യാപകനായിരുന്ന കുട്ടമത്ത് ആ സ്കൂൾ അങ്കണത്തിലാണ് ബാലഗോപാലൻ അവതരിപ്പിച്ചത്. പിന്നീട് അത് 1923ൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. അന്നത്തെ കാലഘട്ടത്തിൽ അതൊരു മിത്തായിരുന്നു.

ഗുരുവിന്റെ കീഴിൽ വിദ്യ അഭ്യസിക്കാൻ ചേർന്ന പരമദരിദ്രനായ കുഞ്ഞിന്റെ കഥയാണ് നാടകത്തിന് ആധാരം. ഗുരുവിന്റെ പിറന്നാൾ വന്നെത്തി. ഗുരുവിന് പിറന്നാൾ സമ്മാനം കൊടുക്കാൻ ഒരുക്കങ്ങൾ തുടങ്ങി. കുട്ടി വീട്ടിലെത്തി അമ്മയോട് സങ്കടം പറഞ്ഞു. ദരിദ്ര കുടുംബത്തിന്റെ ഓട്ടകീശയിൽ സമ്മാനം നൽകാൻ ഒന്നും ഉണ്ടായിരുന്നില്ല. അമ്മയുടെ നിർദ്ദേശ പ്രകാരം വിളിച്ചപ്പോൾ 'കാലിമേയ്ക്കുന്ന പയ്യൻ' കൊണ്ടുകൊടുത്ത മുരടയിലെ വെണ്ണയാണ് ബാലഗോപാലൻ ഗുരുവിന് പിറന്നാൾ സമ്മാനമായി നൽകിയത്. ആഡംബര സമ്മാനങ്ങൾക്കിടയിൽ ദരിദ്രനായ കുട്ടി കൊണ്ടുപോയ വെണ്ണ വാങ്ങിയവർ അത് മൂലയിലേക്ക് തള്ളി. ബാലഗോപാലൻ കൊണ്ടുവന്ന സമ്മാനം അന്വേഷിച്ചെത്തിയ ഗുരു മുരുടയിലെ നെയ്യെടുത്തു ഉരുക്കാൻ തുടങ്ങി. എത്ര ശ്രമിച്ചിട്ടും പതഞ്ഞു പൊങ്ങിയതല്ലാതെ നെയ്യ് ഉരുകുന്നുണ്ടായിരുന്നില്ല. ഇതിൽ എന്തോ 'മെസ്മറിസം' ഉണ്ടെന്ന് കണ്ടെത്തിയ ഗുരു സത്യം തേടി കാലിമേയ്ക്കുന്ന പയ്യനെ കാണാൻ പുറപ്പെട്ടു. പക്ഷെ ഗുരുവിന് അതിന് കഴിഞ്ഞിരുന്നില്ല.

മനുഷ്യന്റെ അഹംബോധത്തെയാണ് കവി വെണ്ണയുടെ രൂപത്തിൽ ഗുരുവിന് ഉരുക്കാൻ നൽകിയത്. സമത്വ സത്യത്തിന്റെ പൊരുൾ അനാവരണം ചെയ്യുകയായിരുന്നു ബാലഗോപാലൻ നാടകത്തിലൂടെ കുട്ടമത്ത്. ഇന്നത്തെ ലോകത്തെ ജീവിതങ്ങളുടെ വ്യത്യസ്ത തലത്തെ അവതരിപ്പിച്ച നാടകമായിരുന്നു ബാലഗോപാലൻ. മലബാറിലെ ആസ്വാദക വൃന്ദത്തെ ഭക്തിയുടെയും വാത്സല്യത്തിന്റെയും ഔന്നത്യത്തിലേക്ക് എത്തിക്കുകയാണ് ഈ കൃതി. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തെ പോലെ തന്നെ ബാലഗോപാലനും പുരോഗമന ചിന്താഗതി വളർത്താൻ അരങ്ങുകൾക്ക് സംഭാവന നൽകി. സോഷ്യലിസ്റ്റ് സങ്കൽപം ഉൾക്കൊണ്ട കവിയായിരുന്നു കുട്ടമത്തെന്ന് ഇതോടെയാണ് വിലയിരുത്തപ്പെട്ടത്. ഉത്തരകേരളത്തിലെ തലമുറയെ അകെ സ്വാധീനിച്ച കുട്ടമത്തിന് 1941ൽ ചിറക്കൽ രാമവർമ്മ മഹാരാജാവാണ് മഹാകവി പട്ടം നൽകി ആദരിച്ചത്. ഒമ്പത് സംഗീത നാടകങ്ങളാണ് കുട്ടമത്ത് രചിച്ചത്. 1927 മുതൽ 13 വർഷം നീലേശ്വരം രാജാസിൽ അദ്ധ്യാപകനായിരുന്നു.

ബൈറ്റ്

ലോകാവസാനം വരെ കാലിക പ്രസക്തിയുള്ള ജീവിതത്തിന്റെ നേരടയാളമാണ് ബാലഗോപാലൻ എന്ന കൃതി. മനുഷ്യന്റെ അഹംബോധത്തെ മുരുടയിലെ നെയ്യ് പോലെ ഉരുക്കി അലിച്ചു ഇല്ലാതാക്കുന്ന, സമത്വദർശനത്തിന്റെ ശക്തമായ ആവിഷ്ക്കാരമാണ് കുട്ടമത്തിന്റെ ബാലഗോപാലൻ.

ഡോ. വത്സൻ പിലിക്കോട് (സാഹിത്യ ചിന്തകൻ)