boat

പഴയങ്ങാടി: മാട്ടൂൽ തെക്കുംബാടിനെ മാട്ടൂലുമായി ബന്ധിപ്പിക്കുന്ന തെക്കുംബാട്-മാട്ടൂൽ-അറുതെങ്ങ് ബോട്ട് സർവീസ് നിലച്ചു. ഇതോടെ ബോട്ട് സർവീസ് സർക്കാർ ഏറ്റെടുക്കണമെന്ന് മാട്ടൂൽ ഗ്രാമ പഞ്ചായത്ത് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചേർന്ന ഭരണസമിതി യോഗമാണ് ഐക്യകണ്‌ഠേന ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെട്ടത്.
മാട്ടൂൽ-അഴീക്കൽ ഫെറി, മാട്ടൂൽ-പറശ്ശിനിക്കടവ് എന്നീ ബോട്ട് സർവീസുകൾ കേരള ജല ഗതാഗത വകുപ്പിന്റെ നിയന്ത്രണത്തിലാണ് സർവീസ് നടത്തുന്നത്. എന്നാൽ കാലങ്ങളായി കാരറടിസ്ഥാനത്തിൽ സർവീസ് നടത്തിയിരുന്ന തെക്കുംബാട്-മാട്ടൂൽ-അറുതെങ്ങ് ബോട്ട് സർവീസ് നഷ്ടത്തിലായതിനെ തുടർന്ന് 2014 മുതൽ കരാർ ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല. ഇതേ തുടർന്ന് ജനങ്ങൾക്കുണ്ടായ യാത്ര ക്ലേശം പരിഹരിക്കാൻ ഗ്രാമ പഞ്ചായത്ത് നേരിട്ട് ദിവസ വാടക വ്യവസ്ഥയിൽ സർവീസ് നടത്താൻ ഒരാളെ ചുമതലപ്പെടുത്തുകയായിരുന്നു.
എന്നാൽ ഗ്രാമ പഞ്ചായത്തിന്റെ നടപടി ചട്ട വിരുദ്ധമാണെന്ന് കണ്ടെത്തി സംസ്ഥാന ഓഡിറ്റിംഗ് വകുപ്പ് 2014 മുതൽ ദിവസ വാടകയായി നൽകിയിരുന്ന മുഴുവൻ തുകയും തടസപ്പെടുത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തെക്കുംബാട്- മാട്ടൂൽ- അറുതെങ്ങ് ബോട്ട് സർവീസ് സർക്കാർ ഏറ്റെടുക്കണമെന്ന് മാട്ടൂൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി സർക്കാറിനോട് ആവശ്യപ്പെടുന്നത്.
2014 മുതൽ ദിവസ വാടകയായി നൽകിയിരുന്ന മുഴുവൻ തുകയുടേയും തടസം സർക്കാർ നീക്കി നൽകണമെന്നും, ജനസേവനം ലക്ഷ്യമാക്കി ഗ്രാമ പഞ്ചായത്ത് സ്വീകരിച്ച നടപടി നിയമാനുസൃതമാക്കി സർക്കാർ ഉത്തരവ് ഉണ്ടാകണമെന്നുമാണ് ഗ്രാമ പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുളളത്. സംസ്ഥാന ഓഡിറ്റിംഗ് വകുപ്പ് ദിവസ വാടക തടസപ്പെടുത്തിയതിനെ തുടർന്ന് ദിവസ വാടകയിൽ സർവീസ് നടത്തിയിരുന്ന വ്യക്തി ഒരാഴ്ചയായി ബോട്ട് സർവീസ് നിർത്തിയിരിക്കുകയാണ്. ഇത് വിദ്യാർത്ഥികളേയും മറ്റ് യാത്രക്കാരേയും ദുരിതത്തിലാക്കി.
ബോട്ട് സർവീസ് സർക്കാർ ഏറ്റെടുക്കുന്നത് വരെ നിലവിലുള്ള രീതിയിൽ ദിവസ വാടക വ്യവസ്ഥയിൽ സർവീസ് നടത്താൻ അനുമതി നൽകണമെന്നും ഗ്രാമ പഞ്ചായത്ത് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.