hashim

കോട്ടയം: നാലുവർഷം മുമ്പ് ഹർത്താൽ ദിനത്തിൽ രാത്രിയിൽ ഭക്ഷണം വാങ്ങാനായി വീടിനടുത്തുള്ള തട്ടുകടയിലേക്ക് പുത്തൻ കാറിൽ പോയ കോട്ടയം താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42)​,​ ഭാര്യ ഹബീബ (37)​ എന്നിവരെവിടെ? ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണം നാല് വർഷം പിന്നിട്ടിട്ടും ദമ്പതികളെയോ ഇവരുടെ കാറോ കണ്ടെത്താനായില്ല. വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് വീട്ടുകാരും ബന്ധുക്കളും. പുതുപുത്തൻ കാർ ഉൾപ്പെടെ ഇവർ എങ്ങനെ അപ്രത്യക്ഷമായി എന്നത് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയാണ്. ഇവർക്ക് ശത്രുക്കൾ ആരുമില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും ഒരുപോലെ പറയുന്നത്. എങ്കിലും ആരെങ്കിലും ഇവരെ അപായപ്പെടുത്താനുള്ള സാദ്ധ്യത തള്ളിക്കളയാൻ ആവില്ലെന്ന് അന്വേഷണസംഘം പറയുന്നു. എന്നാൽ, അതിലേയ്ക്ക് നയിക്കുന്ന ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടുമില്ല. ദമ്പതികൾ അപകടത്തിൽപ്പെട്ടതാവാം എന്ന നിഗമനത്തിൽ ലോക്കൽ പൊലീസ് പുഴയിലടക്കം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തട്ടുകടയിലേക്കെന്ന്

പറഞ്ഞ് പോയതെവിടെ?

2017ഏപ്രിൽ 6ന് രാത്രി ഏഴു മണിയോടെയാണ് ഹാഷിമിനെയും ഭാര്യ ഹബീബയെയും കാണാതായത്. തട്ടുകടയിലേക്കെന്ന് പറഞ്ഞാണ് അവർ കാറുമായി പുറത്തേയ്ക്ക് പോയത്. എന്നാൽ, പഴ്സ്,​ എ.ടി.എം കാർ‌ഡ്,​ ഡ്രൈവിംഗ് ലൈസൻസ്,​ മൊബൈൽ ഫോൺ എന്നിവയൊന്നും അവർ എടുത്തിരുന്നില്ല. രാത്രി വൈകിയും ഇവരെ കണാതായതോടെ ഹാഷിമിന്റെ ബാപ്പ അന്വേഷിച്ചിറങ്ങി. സുഹൃത്തുക്കളുടെ വീട്ടിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. പിറ്റേന്ന് അതിരാവിലെതന്നെ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെത്തി പരാതി നൽകി.

പീരുമേട്ടിൽ പോയത്

എന്തിന് മറച്ചുവച്ചു ?

ഡ്രൈവിംഗിൽ അധികം പരിചയമില്ലാത്ത ഹാഷിം കാറുമായി താഴത്തങ്ങാടി ആറ്റിൽ വീണതാവാമെന്നായിരുന്നു പൊലീസിന്റെ ആദ്യ സംശയം. തുടർന്ന് ഫയർഫോഴ്സ് പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. അതിനിടെ ഹാഷിമിന്റെ ഫോർ രജിസ്ട്രേഷൻ ഗ്രേ കളർ വാഗൺ ആർ‌ കാർ ഇല്ലിക്കൽ പാലം കടന്ന് വലത്തോട്ട് പോയതായി സി.സി ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തി. ആറ്റിൽ പതിച്ചതാവാം എന്ന നിഗമനത്തിൽ വീണ്ടും തെരച്ചിൽ തുടർന്നു. ഒരു തുമ്പും കിട്ടാതായതോടെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരവുമായി രംഗത്തെത്തി. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാണാതായതിന്റെ തലേദിവസം ഹാഷിം പീരുമേട്ടിലെത്തിയിരുന്നതായി വിവരം ലഭിച്ചു. സി.സി ടി.വി ദൃശ്യങ്ങൾ അത് സ്ഥിരീകരിക്കുകയും ചെയ്തു. അറുപറയിൽ പലചരക്കുകട നടത്തുകയായിരുന്നു ഹാഷിം. വീട്ടിൽ നിന്ന് അധികം ഒരിടത്തേക്കും പോകാത്ത ഹാഷിം എന്തിന് പീരുമേട്ടിൽ പോയി എന്നായി പിന്നെയുള്ള അന്വേഷണം. അന്ന് പുറത്തുപോയ ഹാഷിമിനോട് എന്താ താമസിച്ചതെന്ന് വീട്ടുകാർ ചോദിച്ചപ്പോൾ ഞാൻ ടൗണിൽ (കോട്ടയം)​ ഉണ്ടായിരുന്നുവെന്ന് ഒറ്റ വാക്കിൽ മറുപടി ഒതുക്കുകയായിരുന്നു. തുടർന്ന് പീരുമേട് കേന്ദ്രമാക്കി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ആത്മഹത്യാസാദ്ധ്യതയും

തള്ളിക്കളയുന്നില്ല

ഹാഷിമും ഭാര്യയും പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന വിവരം ഇതിനിടെയാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഹബീബ വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നതായും കണ്ടെത്തി. കൊക്കയിലേക്കോ പുഴയിലേക്കോ വാഹനം ഓടിച്ചിറക്കി ആത്മഹത്യ ചെയ്തതാകാമെന്ന് ക്രൈംബ്രാഞ്ചിന് സംശയം ബലപ്പെട്ടു. ഇതേ തുടർന്നാണ് മുറിഞ്ഞപുഴ,​ കൊടികുത്തി,​ പുല്ലുമേട്,​ ഏദൻമൗണ്ട്,​ പാഞ്ചാലിമേട്,​ ബോയ്സ് എസ്റ്റേറ്റ്,​ പത്തുമല എസ്റ്റേറ്റ് എന്നിവിടങ്ങളിൽ തെരച്ചിൽ നടത്തിയത്. കൊക്കകളും തടാകങ്ങളും കേന്ദ്രമാക്കിയായിരുന്നു പ്രധാനമായും അന്വേഷണം. കോട്ടയം,​ ഇടുക്കി,​ ആലപ്പുഴ ജില്ലകളിലും സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടത്തിയിട്ടും ഒരു സൂചനയും ലഭിച്ചില്ല. പുഴയുടെ അടിത്തട്ടുവരെ കാണാൻ സാധിക്കുന്ന യന്ത്രങ്ങളുമായി കൊച്ചിയിലെ സ്വകാര്യ ഡിറ്റക്ടീവ് സംഘം പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം സിഡാക്ക് സംഘവും സ്കാനറുമായി എത്തിയിരുന്നു. താഴത്തങ്ങാടി ആറ്റിൽ മാത്രമല്ല, തണ്ണീർമുക്കം,​ മീനച്ചിലാർ,​പള്ളുരുത്തി,​ കൊടൂരാർ എന്നിവിടങ്ങളിലും പരിശോധന നടത്തിയെങ്കിലും കാർ കണ്ടെത്താനോ ദമ്പതികളെക്കുറിച്ച് എന്തെങ്കിലും സൂചനയോ ലഭിച്ചില്ല.

ജീവിച്ചിരിപ്പുണ്ടെന്ന്

നിഗമനം

അപകടത്തിൽപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്‌തെങ്കിൽ മൃതദേഹങ്ങൾ കണ്ടെത്തുമെന്നിരിക്കെ ഇത്തരത്തിൽ സംശയകരമായ വിധത്തിൽ മൃതദേഹങ്ങളൊന്നും കണ്ടെത്താത്തതിനാൽ ഇരുവരും ജീവനോടെ ഉണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ദമ്പതികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ ഹാഷിമിനേയും ഭാര്യയേയും കണ്ടതായി പലയിടത്തുനിന്നും പൊലീസിന് സന്ദേശങ്ങൾ ലഭിച്ചെങ്കിലും അന്വേഷണത്തിൽ അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. അജ്മീർ ദർഗയിൽ കണ്ടെന്ന് കോട്ടയം സ്വദേശിയായ ഒരാളും ഇതിനിടെ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ക്രൈംബ്രാഞ്ച് സംഘം അവിടെ ഒരാഴ്ചയോളം തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഇതിനിടെ കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുൾ ഖാദർ ഹൈക്കോടതിയെ സമീപിച്ചു. ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് അറിയിച്ച് ഹാഷിമിന്റെ സഹോദരീ ഭർത്താവും പരാതി നൽകിയിരുന്നു. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിരേഖപ്പെടുത്തിയ കോടതിയും സർക്കാരും അന്വേഷണം തുടരാൻ അനുവദിക്കുകയായിരുന്നു.


പാറക്കുളം വറ്റിച്ച്

പരിശോധിക്കും

ദമ്പതികളെ കാണാതായ സംഭവത്തിൽ നാട്ടകത്തിന് സമീപമുള്ള മുട്ടത്തെ പാറക്കുളം വറ്റിച്ച് പരിശോധിക്കും. ഇതിനായി പരിസരം വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നഗരസഭയ്ക്ക് കത്തു നൽകിക്കഴിഞ്ഞു. കോളിളക്കം സൃഷ്‌ടിച്ച മതുമൂല മഹാദേവൻ വധക്കേസിൽ കൊല്ലപ്പെട്ടവരുടെ അസ്ഥികൂടം കണ്ടെടുത്തത് ഇതേ പാറക്കുളത്തിലാണ്. 1995 സെപ്റ്റംബർ എട്ടിന് മതുമൂല തുണ്ടിയിൽ ഉദയാ സ്‌റ്റോഴ്‌സിൽ വിശ്വനാഥൻ ആചാരിയുടെ മകൻ ആറാം ക്ലാസ് വിദ്യാർത്ഥി മഹാദേവനെ, വീടിനു സമീപത്ത് സൈക്കിൾ റിപ്പയർ ഷോപ്പ് നടത്തിയിരുന്ന വാഴപ്പള്ളി മഞ്ചാടിക്കര ഇളയമുറിയിൽ ഹരികുമാർ കൊലപ്പെടുത്തിയെന്നാണ് കേസ്.

കൊലപാതകത്തിന് സഹായിച്ച സുഹൃത്ത് കോനാരി സലിയെയും ഹരികുമാർ കൊലപ്പെടുത്തിയിരുന്നു. സഹോദരീ ഭർത്താവ് കണ്ണന്റെ മറിയപ്പള്ളിയിലുള്ള വീടിന് സമീപത്തെ പാറക്കുളത്തിൽ മഹാദേവന്റെയും സലിയുടെയും മൃതദേഹങ്ങൾ കെട്ടിത്താഴ്‌ത്തിയെന്ന് ഹരികുമാർ പൊലീസിന് മൊഴിനൽകി. മഹാദേവന്റെ പത്തുപവന്റെ സ്വർണമാലയ്‌ക്ക് വേണ്ടിയായിരുന്നു കൊലപാതകം. ദുരൂഹമായി തുടർന്ന കേസിൽ 19 വർഷങ്ങൾക്കു ശേഷമാണ് തുമ്പുണ്ടായത്. കാടുകയറിയ നിലയിലായിരുന്ന ഇതേ പാറക്കുളം 2015ലാണ് ഒരാഴ്ച നീണ്ട പരിശ്രമത്തിനൊടുവിൽ വറ്റിച്ച് ഇരുവരുടെയും അസ്‌ഥിയും അവശിഷ്‌ടങ്ങളും കണ്ടെത്തിയത്.

അന്വേഷണം തുടരും

ദമ്പതികളെ കണ്ടെത്താനായി സാദ്ധ്യമായ എല്ലാ നിലയിലുമുള്ള അന്വേഷണം തുടർന്നുവരികയാണ്. ആത്മഹത്യ ചെയ്തിട്ടുണ്ടാകാമെന്ന് നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പാറക്കുളത്തിൽ കൂടി പരിശോധന നടത്താൻ തീരുമാനിച്ചത്. പാറക്കുളവും പരിസരവും വൃത്തിയാക്കാൻ നഗരസഭയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും കെടുതികൾ കുറഞ്ഞാലുടൻ കുളം വറ്റിച്ച് പരിശോധന നടത്തും.

ഡിവൈ.എസ്.പി,

ക്രൈംബ്രാഞ്ച് , കോട്ടയം.