മാഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നലെ മൂന്നാം തവണയും നീട്ടിയെങ്കിലും പെരുമാറ്റച്ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ ഉദ്യോഗസ്ഥരും ജനങ്ങളും വലയുന്നു. ഇനി എപ്പോൾ നടക്കുമെന്ന് സർക്കാരോ കോടതിയോ വ്യക്തമാക്കിയിട്ടില്ല. എന്നാൽ മയ്യഴിയുടെ അതിർത്തികളിൽ ചെക്ക് പോസ്റ്റുകൾ ഏർപ്പെടുത്തിയത് ഇനിയും നീക്കിയിട്ടില്ല.
പൊലീസ്, മിനിസ്റ്റീരിയൽ സ്റ്റാഫ്, അദ്ധ്യാപകർ ഉൾപ്പെട്ട ടീമാണ് രാപകലില്ലാതെ കൊടുംവെയിലും കനത്ത മഴയും സഹിച്ച് താത്കാലിക ഷെൽട്ടറുകളിൽ ജോലി ചെയ്യുന്നത്. രാത്രിയിൽ വിജനമായ ഇടങ്ങളിൽ തെരുവ് നായ്ക്കളുടേയും ഇഴജീവികളുടേയും ശല്യവും അനുഭവിക്കണം. എപ്പോൾ നടക്കുമെന്ന് ഒരുറപ്പുമില്ലാത്ത തിരഞ്ഞെടുപ്പിനാണ് ആർക്കോ വേണ്ടിയെന്ന പോലെ ഇവർ കാവലിരിക്കുന്നത്.
സ്‌കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അദ്ധ്യാപകരെ പാറാവിന് നിർത്തുന്നതിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. എന്ന് നടക്കുമെന്ന് ഇനിയും പ്രഖ്യാപിച്ചിട്ടില്ലാത്ത തിരഞ്ഞെടുപ്പിന്റെ പേരിൽ സർക്കാർ ജീവനക്കാരെ അനാവശ്യമായി കാവൽ ജോലിക്ക് നിയോഗിച്ചത് അടിയന്തിരമായി പിൻവലിക്കണമെന്ന് ജനശബ്ദം മാഹി പ്രവർത്തക സമിതി അധികൃതരോടാവശ്യപ്പെട്ടു.
പോണ്ടിച്ചേരിയിലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ പിവലിക്കണമെന്ന് മുസ്ലിം ലീഗും ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ആർ. ശിവ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. വിശദാംശങ്ങൾ നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും രണ്ടാഴ്ച അനുവദിക്കണമെന്ന് കോടതിയോട് അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ഹർജിയുടെ വാദം കേൾക്കാൻ കോടതി സമയം നൽകി.
തിരഞ്ഞെടുപ്പ് അനന്തമായി നീളുന്ന സാഹചര്യത്തിൽ പെരുമാറ്റചട്ടങ്ങൾ പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ടി. ഇബ്രാഹിംകുട്ടി ആവശ്യപ്പെട്ടു.