bus-stop

കളമശേരി: ഏലൂർ പാതാളം കവലയിൽ യാത്രക്കാർക്കു വേണ്ടി സ്ഥാപിച്ച മൂന്ന് പ്രധാന ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ നാശത്തിലേക്ക്. പ്രധാന സ്റ്റോപ്പുകളായ ഇ.എസ്.ഐ.ആശുപത്രിയുടെ മുൻവശം, നഗരസഭ ഷോപ്പിംഗ് കോംപ്ളക്സിന്റെ മുൻവശം,​​ ആലുവ -പറവൂർ ഭാഗത്തേക്കുള്ള സ്റ്റോപ്പ് എന്നീ സ്റ്റോപ്പുകൾക്കാണ് നാശം സംഭവിക്കുന്നത്. ഇവയിൽ ഉപയോഗിച്ചിരുന്ന സോളാർ പാനൽ, റേഡിയോ, മൊബൈൽ ചാർജിംഗ് സംവിധാനം, ലൈറ്റ്, സീലിംഗ് എന്നിവ നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തു. തകർന്നു വീണ ഇരിപ്പിടങ്ങൾ പത്ര വാർത്തയെ തുടർന്ന് പാതാളം പൗരാവലിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ശരിയാക്കി. പൗരാവലിയുടെ നേതൃത്വത്തിൽ ലൈറ്റുകളും ശരിയാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

2015 ആഗസ്റ്റ് മാസത്തിൽ മുൻ എം.എൽ.എ.ഇബ്രാഹിം കുഞ്ഞിന്റെ എം.എൽ.എ.ഫണ്ടിൽ നിന്ന് 2 കോടി 70 ലക്ഷം രൂപ ചെലവഴിച്ച് പാതാളം കവലയുടെ വികസന പ്രവർത്തനങ്ങൾക്കൊപ്പം നിർമ്മിച്ചതാണ് ബസ് കാത്തിരുപ്പു കേന്ദ്രങ്ങൾ. ആശുപത്രിയിൽ വന്ന് മടങ്ങുന്നവർക്കും വ്യവസായ മേഖലയിലെ തൊഴിലാളികൾക്കും പാതാളം ഗവ. സ്കൂൾ വിദ്യാർത്ഥികൾക്കും സഹായകരമാണ് ഈ കേന്ദ്രങ്ങൾ. ആശുപത്രിക്കു മുന്നിലുള്ള കാത്തിരുപ്പു കേന്ദ്രം രാത്രിയായാൽ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്.

റോഡിൽ കുഴികൾ

കാനയിലെ വെള്ളം നിരത്തിൽ

ഇ.എസ്.ഐ ആശുപത്രിക്കു മുന്നിൽ വർഷക്കാലത്ത് മെറ്റലും ടാറും ഇളകി വലിയ കുഴികൾ രൂപപ്പെട്ട് ചെളിവെള്ളം കെട്ടിക്കിടക്കുന്ന പതിവ് തുടരുകയാണ്. കോൺക്രീറ്റ് കട്ടകൾ പാകി ബലപ്പെടുത്തിയില്ലെങ്കിൽ വ്യവസായ ശാലകളിൽ നിന്ന് ലോഡുമായി വരുന്ന ടാങ്കർ,​ കണ്ടെയ്നർ ലോറികൾ റോഡിൽ വളവു തിരിയുമ്പോൾ അനുഭവപ്പെടുന്ന അമിത സമ്മർദ്ദം മൂലം റോഡ് പൊട്ടിയിളകുമെന്ന് ജനപ്രതിനിധികളും നാട്ടുകാരും മുന്നറിയിപ്പ് നൽകിയിരുന്നതാണ്. റോഡിനോട് ചേർന്ന് ഇരുവശങ്ങളിലായി നിർമ്മിച്ച കാനക്കു മുകളിൽ ടൈൽ പാകിയപ്പോൾ ഹോട്ടലുകളിലേയും വീടുകളിലേയും മാലിന്യങ്ങൾ വീണ് ബ്ലോക്കായാൽ കാനനിറഞ്ഞ് മലിനജലം വ്യാപാര സ്ഥാപനങ്ങളിലേക്കും നിരത്തിലേക്കും വ്യാപിക്കും. സ്ലാബ് വാർത്തതുൾപ്പെടെ അശാസ്ത്രീയമായ നിർമ്മാണങ്ങളും തട്ടിപ്പ്പണിയുമാണ് നടന്നതെന്ന് ആരോപണമുണ്ട്. അഴിമതി ആരോപിച്ച് കവലയിൽ പ്രത്യക്ഷപ്പെട്ട ബോർഡുകളും പോസ്റ്ററുകളും പെട്ടന്ന് അപ്രത്യക്ഷമാകുകയും ചെയ്തു. എം.എൽ.എ.ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്തിന്റെ നേതൃത്വത്തിൽ പാതാളം കവലയുടെ വികസന പദ്ധതിയുടെ ഭാഗമായാണ് റോഡും ഓടയും കാത്തിരുപ്പ് കേന്ദ്രവും നിർമ്മിച്ചത്.