തിരുവനന്തപുരം:ഹോമിയോപ്പതി വകുപ്പിന്റെ കരുതലോടെ മുന്നോട്ട് പദ്ധതിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണം ആരംഭിച്ചു.സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ കൊവിഡിനെതിരെ പ്രതിരോധ ശക്തി ഉറപ്പാക്കുകയാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സംയുക്ത സഹകരണത്തോടെയാണ് പദ്ധതി.ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ്‌കുമാർ നിർവഹിച്ചു. 27 വരെയാണ് ആദ്യഘട്ടത്തിലെ മരുന്ന് വിതരണം.ജില്ലയിലെ ഹോമിയോപ്പതി ഡിസ്‌പെൻസറികൾ,ആശുപത്രികൾ,ആയുഷ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി 98 ഹോമിയോപ്പതി സ്ഥാപനങ്ങളും തിരഞ്ഞെടുത്ത സ്‌കൂളുകൾ,പഞ്ചായത്തുകൾ എന്നിവിടങ്ങളിലായി പത്തിലധികം കിയോസ്‌ക്കുകളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ബൂസ്റ്റർ നൽകുന്നത്.www.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.കിയോസ്‌കുകളിൽ സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവുമുണ്ട്. ജില്ലാ ഹോമിയോ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ. സലൂജ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ ജാനകി അമ്മാൾ, ഹോമിയോപ്പതി ഡയറക്ടർ ഡോ.വിജയാംബിക .എം.എൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.കെ. പ്രിയദർശിനി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.