ff

വർക്കല: വർക്കല പാപനാശം ക്ലിഫിലെ മാംഗോ റിസോർട്ടിൽ താമസിച്ചിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒമ്പതാം പ്രതിയെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം തഴുത്തല പുതുച്ചിറ ഷെമീന മൻസിൽ ഷഫീഖിനെ (27)നെ കൊല്ലാൻ ശ്രമിച്ച കേസിൽ കൊല്ലം കൂട്ടിക്കടയിൽ പെരുമണ്ണത്തൊടി വീട്ടിൽ അസറുദ്ദീനെയാണ് (21 - അച്ചു) അറസ്റ്റ് ചെയ്തത്.

2020 ഡിസംബർ 11നായിരുന്നു സംഭവം. ഷഫീക്ക് താമസിച്ചു വന്നിരുന്ന വർക്കല ക്ലിഫിലെ മംഗോ റിസോർട്ടിൽ കയറി ദേഹമാസകലം വടിവാളിന് വെട്ടിയും, ചുറ്റികയ്ക് കാൽമുട്ട് അടിച്ചുപൊട്ടിച്ച് വലിച്ചിഴച്ച് കാറിൽ കൊല്ലം കിളികൊല്ലൂർ ചെന്താപ്പൂർ എന്ന സ്ഥലത്ത് കൊണ്ടുപോയി കെട്ടിയിട്ട് മർദ്ദിച്ച ശേഷം മരിച്ചുവെന്ന് കരുതി കൊല്ലം പരവൂർ പോളച്ചിറ ഏലായിൽ ഉപേക്ഷിക്കുകയായിരുന്നു. പരിക്കേറ്റ ഷെഫീക്കും ഈ കേസിലെ ഒന്നാം പ്രതിയും കൊല്ലം സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ അജിംഷായും തമ്മിൽ കാർ വാടകയ്ക്ക് എടുത്തതു സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകശ്രമത്തിലേക്ക് എത്തിച്ചത്.

കഴിഞ്ഞ ജനുവരി 9ന് പ്രതികളായ കൊള്ളി നിയാസ്, മുഹമ്മദ് അസ്ലം, നവാസ്, സഞ്ജു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനുശേഷം ഒന്നാം പ്രതിയായ അജിംഷായെയും, പൊടിമോൻ എന്ന് വിളിക്കുന്ന നൗഫൽ, സമീർ എന്നിവരെയും പൊലീസ് പിടികൂടിയിരുന്നു. അന്ന് ഒളിവിൽ പോയ അഷറഫുദ്ദീനാണ് ഇപ്പോൾ പിടിയിലായത്. ഇനി രണ്ടു പേരെ കൂടി പിടികൂടാനുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും വർക്കല പൊലീസ് അറിയിച്ചു. വർക്കല ഡിവൈ.എസ്.പി പി. നിയാസ്, എസ്.എച്ച്.ഒ പ്രശാന്ത്, എസ്.ഐ അജിത്ത് കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.