p-rajeev

തിരുവനന്തപുരം: അൻപത് കോടി രൂപയ്ക്ക് മുകളിൽ മുതൽമുടക്കുള്ള വ്യവസായങ്ങൾക്ക്, ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏഴ് ദിവസത്തിനകം കോമ്പോസിറ്റ് ലൈസൻസ് നൽകാൻ വ്യവസ്ഥചെയ്യുന്ന കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ (ഭേദഗതി) ബിൽ, നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ സുപ്രധാന ചുവടുവയ്പാണെന്ന് മന്ത്രി പി.രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശപ്രകാരം ചുവപ്പ് വിഭാഗത്തിൽ പെടാത്ത വ്യവസായ സംരംഭങ്ങൾക്കാണ് ഇപ്രകാരം അതിവേഗ അനുമതി നൽകുന്നത്. എല്ലാ പ്രധാന വകുപ്പുകളുടെയും ഉയർന്ന ഉദ്യോഗസ്ഥരുൾപ്പെടുന്ന ഇൻവെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷൻ ബ്യൂറോയ്ക്കാണ് ലൈസൻസ് നൽകുന്നതിനുള്ള അധികാരം.

വ്യവസായ സംരംഭത്തിന് ഏതു വകുപ്പിന്റെ അനുമതി ആവശ്യമാണെങ്കിലും ഒരു പൊതുഅപേക്ഷ നൽകണം. അപേക്ഷയുടേയും രേഖകളുടെയും പരിശോധനകൾക്ക് ശേഷമാണ് ഫെസിലിറ്റേഷൻ ബ്യൂറോ അനുമതി നൽകുക. അപേക്ഷ ലഭിച്ച് ഏഴ് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു. കഴിഞ്ഞ ദിവസം ബിൽ നിയമസഭ പാസാക്കി. അഞ്ച് വർഷമാണ് ലൈസൻസിന്റെ കാലാവധി. അത് കഴിഞ്ഞാൽ പുതുക്കുന്നതിനും ഇതേ പ്രക്രിയയിലൂടെ അപേക്ഷിക്കാം. വ്യവസായ അനുമതിക്ക് വേണ്ടിയുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിൽ നിർണായക ചുവടുവയ്പ്പാണ് ഭേദഗതി ബിൽ.

 പരാതി പരിഹാര സമിതികൾ ഉടൻ

വ്യവസായ തർക്ക പരിഹാരത്തിനുള്ള സംസ്ഥാന, ജില്ലാ പരാതി പരിഹാര സമിതികൾ ഉടൻ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അഞ്ച് കോടി വരെ മുതൽമുടക്കുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാതലസമിതിയും അതിനു മുകളിൽ സംസ്ഥാനതല സമിതിയുമാണ് പരിഗണിക്കുക. പരാതികളിൽ 30 ദിവസത്തിനുള്ളിൽ തീർപ്പ് കല്പിക്കണമെന്ന് നിയമം വ്യവസ്ഥചെയ്യുന്നു. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ പതിനായിരം രൂപാ വരെ പിഴ ചുമത്തും.

വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട ചുവപ്പുനാടകൾ ഒഴിവാക്കുന്നതിന് സുപ്രധാനമായ നടപടികളാണ് ഈ സർക്കാർ അധികാരത്തിലേറ്റശേഷം സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.ഇളങ്കോവനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.