തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിറുത്തണമെന്ന് ഉന്നതതല സമിതി യോഗത്തിൽ കേരളം ആവശ്യപ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.
139.99 അടിയായി ജലനിരപ്പ് നിലനിറുത്തണമെന്ന് 2018ൽ സുപ്രീം കോടതി നിർദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തെക്കാൾ മോശം അവസ്ഥയാണ് ഇപ്പോൾ. കേരളത്തിൽ തുലാവർഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർദ്ധിച്ച് ഒഴുക്കി കളയേണ്ട അവസ്ഥ വന്നാൽ ഇടുക്കി അണക്കെട്ടിലേക്കാവും വെള്ളമെത്തുക.
ഇപ്പോഴത്തെ സാഹചര്യത്തിൽ മുല്ലപ്പെരിയാറിൽ കൂടുതൽ ജലം ഉൾക്കൊള്ളാൻ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്‌നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു. തമിഴ്നാട് അംഗീകരിച്ച റൂൾ പ്രകാരം 138 അടിയിൽ ജലനിരപ്പ് ഉയർന്നാൽ ഒക്ടോബർ 30 വരെ തുറന്ന് വിടാനും യോഗത്തിൽ ധാരണയായി.
യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, തമിഴ്നാട് അഡിഷണൽ ചീഫ് സെക്രട്ടറി സന്ദീപ് സക്‌സേന, കേന്ദ്ര ജലകമ്മിഷൻ അംഗവും മുല്ലപ്പെരിയാർ ഉന്നതതല സമിതി ചെയർമാനുമായ ഗുൽഷൻ രാജ് എന്നിവർ പങ്കെടുത്തു.