thakarnna-road

കല്ലമ്പലം: കല്ലമ്പലം - പുതുശ്ശേരിമുക്ക് റോഡ്‌ തകർന്നു. യാത്രക്കാർ ദുരിതത്തിൽ. 2016 -ൽ നബാർഡിന്റെ ആർ.ഐ.ഡി ഫണ്ട് ഉപയോഗിച്ചാണ് പി.ഡബ്ല്യൂ.ഡി കല്ലമ്പലം മുതൽ ചെമ്മരത്ത്മുക്ക് വരെയുള്ള റോഡ്‌ നവീകരിച്ചത്. എന്നാൽ ഒരു വർഷം പിന്നിട്ടപ്പോഴേ റോഡുകളിൽ കുഴികൾ രൂപപ്പെടാൻ തുടങ്ങി. കുഴികളടയ്ക്കാനുള്ള കരാറുകാരന്റെ ബാദ്ധ്യതാ കാലാവധിയും അവസാനിക്കാറായെങ്കിലും കുഴികളൊന്നും അടച്ചിട്ടില്ല. ഓടകൾ നിർമ്മിക്കാതെയുള്ള അശാസ്ത്രീയമായ റോഡ്‌ നിർമ്മാണമാണ് റോഡ്‌ തകരാൻ കാരണം. കല്ലമ്പലം മുതൽ പുതുശ്ശേരിമുക്ക് വരെ രണ്ടു കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ 100 ൽ പരം കുഴികളാണ് രൂപാന്തരപ്പെട്ടിരിയ്ക്കുന്നത്. മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുന്ന കുഴികളുടെ ആഴം മനസ്സിലാകാതെ ഇരു ചക്ര വാഹനങ്ങളും മറ്റും അപകടത്തിൽ പെടുന്നത് നിത്യ സംഭവമാണ്. റോഡിൽ സ്ഥിരമായി വെള്ളക്കെട്ടുള്ള രണ്ടിടത്ത് ഇന്റർലോക്ക് പാകിയെങ്കിലും ഉറപ്പില്ല. റോഡ്‌ തകർന്ന് ഗതാഗതയോഗ്യമല്ലാതായി മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയില്ല. ദേശീയപാതയേയും സംസ്ഥാന പാതയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. നിരവധി ബസുകളടക്കം ഏഴായിരത്തിൽപ്പരം വാഹനങ്ങൾ നിത്യേന കടന്നുപോകുന്ന റോഡിന്റെ ശോചനീയാവസ്ഥ റീ ടാറിംഗ് ചെയ്ത് അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കിളിമാനൂർ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് മണിലാൽ സഹദേവൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നൽകി.