medi

ആലപ്പുഴ: ഇന്നുമുതൽ മെഡിക്കൽ പി.ജി വിദ്യാർത്ഥികൾ പ്രതിഷേധം കടുപ്പിക്കുന്നതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ.പിയുടെയും അത്യാഹിത വിഭാഗത്തിന്റെയും പ്രവർത്തനം പ്രതിസന്ധിയിലാകും. എമർജൻസി ഉൾപ്പെടെയുള്ള മുഴുവൻ ചികിത്സകളിൽ നിന്നും വിട്ടുനിൽക്കുമെന്ന് അറിയിച്ച് വിദ്യാർത്ഥികളുടെ അസോസിയേഷൻ ഭാരവാഹികൾ ഇന്നലെ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും ആശുപത്രി സൂപ്രണ്ടിനും കത്ത് നൽകി.

വിദ്യാർത്ഥികളുടെ സേവനം ഉറപ്പാക്കുന്നതിനുള്ള അനുരഞ്ജന ശ്രമത്തിലാണ് കോളേജ് അധികൃതർ. രണ്ടിനാണ് ഒ.പി ബഹിഷ്‌കരണം ആരംഭിച്ചത്. ബുധനാഴ്ച മുതൽ ഇന്നലെ വരെ ഒപ്പിടാതെ അത്യാഹിത വിഭാഗത്തിൽ എമർജൻസി കേസുകൾ ഒഴികെയുള്ള ചികിത്സാ ബഹിഷ്കരണം ആരംഭിച്ചതോടെ ശസ്ത്രക്രിയകളും മുടങ്ങി.

പുതിയ അഡ്മിഷൻ ഉൾപ്പെടെ 265 പി.ജി വിദ്യാത്ഥികളുടെ സേവനമാണ് നഷ്ടമായത്. അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ കുറവ് രോഗികളെയും വലക്കുന്നുണ്ട്. കൊവിഡ് വാർഡിൽ 12 പി.ജി വിദ്യാർത്ഥികളുടെ സേവനം ലഭിച്ചിരുന്നതും നിലച്ചു.

ശാരീരികമായും മാനസികമായും കടുത്ത സമ്മർദ്ദത്തിലായ പി.ജി വിദ്യാർത്ഥികൾക്ക് പരീക്ഷ അടുത്തിരിക്കെ ഒമിക്രോൺ ഭീതിയും വെല്ലുവിളിയാണ്.

കേന്ദ്രസർക്കാരും സുപ്രീം കോടതിയും ഇപ്പോഴത്തെ സ്ഥിതി പുനഃപരിശോധിക്കാൻ തയ്യാറാകണമെന്നാണ് അസോസിയേഷന്റെ ആവശ്യം. എന്നാൽ അടിയന്തര പ്രാധാന്യമില്ലാത്ത മുഴുവൻ ശസ്ത്രക്രിയകളും നടത്താനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. അന്യസംസ്ഥാനങ്ങളിൽ ആരോഗ്യവകുപ്പ് സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറായിട്ടും സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

കൗൺസലിംഗ് മാറ്റി, സമരത്തിലേക്ക് നയിച്ചു

1. നീറ്റ് പി.ജി കൗൺസലിംഗ് മാറ്റിവയ്ക്കൽ അഡ്മിഷൻ വൈകിപ്പിക്കുന്നു

2. ആറുമാസം വൈകിയ മെഡിക്കൽ പി.ജി അലോട്ട്‌മെന്റ് സുപ്രീം കോടതി നാലാഴ്ചത്തേക്ക് കൂടി നീട്ടി

3. കേന്ദ്ര സർക്കാരിന്റെ മുന്നാക്ക സംവരണ വരുമാന പരിധി നിശ്ചയിക്കൽ വൈകുന്നു

4. പി.ജി നീറ്റ് പരീക്ഷ നടക്കേണ്ടിയിരുന്നത് 2021 ജനുവരിയിൽ

5. കൊവിഡ് രണ്ടാം തരംഗത്തിൽ സെപ്തംബറിൽ നടക്കേണ്ടിയിരുന്ന കൗൺസലിംഗ് നീളുന്നു

6. 2022 ജനുവരി ആറിന് ശേഷമേ കൗൺസലിംഗ് പുനരാരംഭിക്കൂ

7. ഇതോടെ 2021ലെ പി.ജി അഡ്മിഷനുകൾ ഇല്ലാതാവും

8. ഇത് ആരോഗ്യപരിപാലന രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കും

9. 2021ൽ പി.ജി എൻട്രൻസ് നടക്കാത്തതിനാൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ കുറയും

""

ഇന്നുമുതൽ അത്യാഹിത വിഭാഗം ഉൾപ്പെടെ പൂർണമായും ബഹിഷ്കരിക്കാനുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ട്. അത്യാവശ്യ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തുന്നതിന് ആവശ്യമായ ക്രമീകരണം ഒരുക്കി.

ഡോ. സൈറുഫിലിപ്പ്, വൈസ് പ്രിൻസിപ്പൽ,

മെഡിക്കൽ കോളേജ്, ആലപ്പുഴ