photo

മാരാരിക്കുളം: പോരാടിയാൽ നേടാമെന്നതിന് തെളിവാണ് കർഷക സമരത്തിന്റെ വിജയമെന്ന് സി.പി.എം കേന്ദ്ര കമ്മി​റ്റി അംഗം ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. സി.പി.എം മാരാരിക്കുളം ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരത്തിന്റെയും പ്രക്ഷോഭത്തിന്റെയും കാലം കഴിഞ്ഞുവെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടികൂടിയാണ് ഈ വിജയം.

രാജ്യത്തെ കാർഷിക മേഖലയെ കോർപ്പറേ​റ്റുകൾക്ക് അടിയറ വയ്ക്കാനാണ് കേന്ദ്രസർക്കാർ കരിനിയമങ്ങൾ കൊണ്ടുവന്നത്. ജനസംഖ്യയുടെ 58 ശതമാനവും കാർഷിക മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അമേരിക്കയിൽ ഇത് വെറും അഞ്ചു ശതമാനവും. എന്നിട്ടും കാർഷിക മേഖലയിൽ അമേരിക്കൻ മോഡൽ നടപ്പാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.

പൊതുമേഖല വി​റ്റു തുലയ്ക്കുന്നതുൾപ്പെടെയുള്ള ജനവുരുദ്ധ നയങ്ങളാണ് ബി.ജെ.പി നടപ്പാക്കുന്നത്. എന്നാൽ കേരളത്തിൽ പൊതുമേഖലയെ സംരക്ഷിക്കുന്ന ബദൽ നയങ്ങളാണ് എൽ.ഡി.എഫ് നടപ്പാക്കുന്നതെന്നും ഐസക് പറഞ്ഞു.
ബെന്നി നഗറിൽ (പ്രിഥ്വി ഓഡി​റ്റോറിയം കലവൂർ) നടന്ന സമ്മേളനത്തിന് മുന്നോടിയായി മുതിർന്ന അംഗം എൻ.എസ്. ജോർജ് പതാക ഉയർത്തി. സി.കെ. സുരേന്ദ്രൻ അദ്ധ്യക്ഷനായി. കലാ - സാഹിത്യ - കായിക മത്സര വിജയികൾക്ക് ടി.എം. തോമസ് ഐസക് ഉപഹാരങ്ങളും കാഷ് അവാർഡും നൽകി.

ഏരിയാ ആക്ടിംഗ് സെക്രട്ടറി കെ.ആർ. ഭഗീരഥൻ പ്രറവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.134 പ്രതിനിധികളാണ് പങ്കെടുത്തത്. ജില്ലാ സെക്രട്ടറി ആർ. നാസർ, സംസ്ഥാന കമ്മി​റ്റിയംഗങ്ങളായ സജി ചെറിയാൻ, സി.എസ്. സുജാത, സി.ബി. ചന്ദ്രബാബു, ജില്ലാ സെക്രട്ടേറിയ​റ്റ് അംഗങ്ങളായ ജി. വേണുഗോപാൽ, കെ .പ്രസാദ്, പി.പി. ചിത്തരഞ്ജൻ, ജി. ഹരിശങ്കർ, മനു.സി. പുളിക്കൽ, ജില്ലാ കമ്മി​റ്റിയംഗങ്ങളായ കെ.ഡി. മഹീന്ദ്രൻ, കെ.ജി. രാജേശ്വരി, ജലജ ചന്ദ്രൻ എന്നിവർ പങ്കെടുത്തു. പ്രതിനിധി സമ്മേളനം ഇന്നും തുടരും. രാവിലെ 9 ന് പൊതുചർച്ച, റിപ്പോർട്ട് അംഗീകരിക്കൽ. തുടർന്ന് ഏരിയാ കമ്മി​റ്റി ജില്ലാ സമ്മേളന പ്രതിനിധികളെ തിരഞ്ഞെടുത്ത് സമ്മേളനം സമാപിക്കും.