ചേർത്തല: കുട്ടനാടൻ പാടശേഖരങ്ങളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തണ്ണീർമുക്കം ബണ്ടിലെ 60 ഷട്ടറുകൾ അടിയന്തരമായി അടയ്ക്കാൻ കളക്ടർ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എൻജിനിയറിംഗ് വിഭാഗം ഷട്ടറുകൾ അടയ്ക്കുന്നതിന് ക്രമീകരണം ഒരുക്കിയെങ്കിലും ധീവരസഭ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ തീരുമാനം മാ​റ്റി. ഏറെ നേരത്തെ വാദ പ്രതിവാദങ്ങൾക്ക് ശേഷമാണ് പ്രതിഷേധം അവസാനിച്ചത്.
സമയക്രമം പാലിച്ച് മോണി​റ്ററിംഗ് കമ്മി​റ്റി യോഗം വിളിച്ച് ചർച്ചചെയ്തശേഷം മാത്രമേ ഷട്ടറുകൾ അടയ്ക്കാൻ അനുവദിക്കുകയുള്ളൂവെന്ന് ധീവരസഭ അറിയിച്ചു. ജില്ലാ സെക്രറട്ടറി എൻ.ആർ. ഷാജി, കോട്ടയം ജില്ലാ ഭാരവാഹികളായ ശിവദാസ് നാരായണൻ, ഇ.എം.ഷാജി, നേതാക്കളായ വി.കെ. സിദ്ധാർത്ഥൻ, സുബ്രഹ്മണ്യൻ, കുഞ്ഞൻ ശ്രീധരൻ, ശശിധരൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.