
 ഷാന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ
ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ നേരിട്ട് പങ്കെടുത്ത 12 പ്രതികളും സംസ്ഥാനം വിട്ടെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എ.ഡി.ജി.പി വിജയ് സാഖറെ വെളിപ്പെടുത്തി.
മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് കൊലപാതകങ്ങളിലും ഉന്നതതല ഗൂഢാലോചയുണ്ടെങ്കിലും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ല. അന്യസംസ്ഥാനങ്ങളിലേക്ക് കടന്ന പ്രതികളെ പിടി കൂടാൻ പ്രത്യേകസംഘങ്ങളെ നിയോഗിച്ചു. ക്രമസമാധാനം ഉറപ്പാക്കാനാണ് ജില്ലയിൽ ശക്തമായ പരിശോധന നടത്തുന്നതെന്നും സാഖറെ പറഞ്ഞു.
എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ മണ്ണഞ്ചേരി പൊന്നാട് കവച്ചറ രാജേന്ദ്രപ്രസാദ് (39), കലവൂർ കുളമാക്കിവെളിയിൽ കെ.എം. രതീഷ് (31) എന്നിവരെ ഇന്നലെ ആലപ്പുഴയിലെ ആർ.എസ്.എസ് കാര്യാലയത്തിലെത്തിച്ച് തെളിവെടുത്തു. ഗൂഢാലോചനയിലും ആസൂത്രണത്തിലും പങ്കാളികളായ ഇവർ സംഭവത്തിന് ശേഷം കാര്യാലയത്തിലാണ് ഒളിവിൽ കഴിഞ്ഞത്. ഈ കേസിൽ നേരിട്ട് പങ്കെടുത്ത പ്രതികളെ ആംബുലൻസിൽ രക്ഷപ്പെടാൻ സഹായിച്ച ചേർത്തല നികർത്തിൽ വീട്ടിൽ അഖിലിനെ (30) അറസ്റ്റ് ചെയ്‌തു. ഇന്ന് കോടതിയിൽ ഹാജരാക്കും. ഷാനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ സഞ്ചരിച്ചിരുന്ന കാർ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ചിരുന്നു. ഇതിനു ശേഷം അരീപ്പറമ്പിൽ നിന്ന് അഖിലാണ് ആറു പ്രതികളെ സേവാഭാരതിയുടെ ആംബുലൻസിൽ ആർ.എസ്.എസിന്റെ ചേർത്തലയിലെ കാര്യാലയത്തിലെത്തിച്ചത്. പിന്നീട് സംഘം ഒളിവിൽ പോയി. ഈ കേസിൽ ചേർത്തല സ്വദേശികളായ മൂന്നു പേരെക്കൂടി കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.