coir

ആലപ്പുഴ: കയർ വ്യവസായത്തിന് കൈത്താങ്ങാവുന്ന നടപടികളുമായാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മുന്നോട്ടുപോകുന്നതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ കാർഷിക പ്രോജക്ടുകൾക്ക് കയർഫെഡിന്റെ പ്രകൃതി സൗഹൃദ ചെടിച്ചട്ടിയായ കൊക്കോ പോട്ട് ഉപയോഗിക്കാൻ നിർദേശം നൽകിയത് ഇതിന്റെ ഭാഗമായാണെന്നും മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ജൈവ പച്ചക്കറി കൃഷിയും പുഷ്പകൃഷിയും നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ പ്ലാസ്റ്റിക് ചട്ടികളും ഗ്രോബാഗുകളുമാണ് ഉപയോഗിക്കുന്നത്. ഉപയോഗശൂന്യമാവുമ്പോൾ ഇവ പരിസ്ഥിതിക്ക് കോട്ടം വരുത്തും. കയർഫെഡിന്റെ പ്രകൃതി സൗഹൃദ ചെടിച്ചട്ടിയിൽ കൃഷി ചെയ്താൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാം.

തദ്ദേശ സ്ഥാപനങ്ങളിൽ മാലിന്യ സംസ്‌കരണത്തിന് ഉപയോഗിക്കുന്ന എയ്റോബിക് കമ്പോസ്റ്റിംഗ് സംവിധാനത്തിൽ മീഡിയനായി ഉപയോഗിക്കുന്ന കൊക്കോ ഗ്രീൻ, കയർ പിത്ത് കമ്പോസ്റ്റ് കൊക്കോ ഫെർട്ട്, കൊക്കോ പോട്ട് എന്നീ ഉത്പന്നങ്ങൾ ടെണ്ടറോ, ക്വട്ടേഷനോ കൂടാതെ നേരിട്ട് വാങ്ങുന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. നിലവിലുള്ള മാർക്കറ്റ് റേറ്റിനേക്കാൾ നിരക്ക് കൂടുതലില്ലെന്ന് ഉറപ്പാക്കിവേണം വിപണനം നടത്തേണ്ടതെന്നും മന്ത്രി നിർദ്ദേശിച്ചു.

ഭൂസംരക്ഷണത്തിനും തണ്ണീർത്തട പദ്ധതികളുടെ ഭാഗമായും നിലവിൽ കയർഭൂവസ്ത്രങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ഉപയോഗിക്കുന്നുണ്ട്. കയർ ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന പ്രവണത വളർത്തുന്നതിലൂടെ കയർ വ്യവസായത്തെയും അതുവഴി ഉപജീവനം നടത്തുന്ന തൊഴിലാളികളെയും സംരക്ഷിക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പും സംസ്ഥാന സർക്കാരും ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.