prathikal

ആലപ്പുഴ: വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടി കഠിനതടവ് അനുഭവിക്കണം. കൊല്ലപ്പെട്ട അൻഷാദിന്റെ കുടുംബത്തിന് സഹായധനം നൽകുന്നതിന് ലീഗൽ സർവീസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനെട്ടാം വാർഡിൽ വൃക്ഷവിലാസം തോപ്പിൽ അൻഷാദിനെ ( 27 ) കൊലപ്പെടുത്തിയ കേസിലാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനെട്ടാം വാർഡിൽ തോപ്പിൽ സുധീറിനെ (46) ജില്ലാ അഡീഷണൽ സെഷൻസ് കോടതി - 3 ജഡ്ജ് പി.എൻ. സീത ശിക്ഷിച്ചത്. 2012 ആഗസ്റ്റ് 24 നായിരുന്നു സംഭവം. സുധീറിന്റെ വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തി ആരോ ബൈക്ക് പാർക്ക് ചെയ്തു. ഇത് സംബന്ധിച്ച് സുധീറും അൻഷാദും ബന്ധുവായ സുനീറുമായി വാക്കുതർക്കമുണ്ടായി. ഇത് പറഞ്ഞുതീർക്കാനായി അൻഷാദും സുനീറും സുധീറിന്റെ വീട്ടിലെത്തിയപ്പോൾ സുധീർ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അൻഷാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നുതന്നെ മരിച്ചു. സുനീറിനും പരിക്കേറ്റിരുന്നു. പുന്നപ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 21 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകളും എട്ട് തൊണ്ടിസാധനങ്ങളും തെളിവാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി. ഗീത ഹാജരായി.