
ചേർത്തല: വാരനാട് ദേവിക്ഷേത്രത്തിലെ വലിയകളം പൂജയും വലിയ കുരുതിയും തൊഴാൻ ഭക്തരുടെ തിരക്ക്. ശ്രീകോവിലിന് മുൻവശത്തെ മുഖമണ്ഡപം നിറഞ്ഞു നിൽക്കുന്ന വലിയകളം വർഷത്തിൽ ഒരിക്കൽ മാത്രമാണ് എഴുതുന്നത്. ദാരുകവധത്തിനു ശേഷം ഉഗ്രരൂപിണിയായി നിൽക്കുന്ന വാരനാട്ടമ്മയുടെ രൂപമാണ് വലിയകളത്തിൽ വരച്ചത്. അരി,മഞ്ഞൾ, ഉമിക്കരി, ചുണ്ണാമ്പ്, വാകയില തുടങ്ങിയവയുടെ പൊടികൊണ്ടാണ് കളം വരച്ചത്. ഇന്നലെ രാവിലെ ആറരയോടെ വലിയകളത്തിലേക്ക് ദേവിയെ എതിരേറ്റു. ഉച്ചപൂജയ്ക്കുശേഷം വലിയകളം പൂജയും കളംപാട്ടും രാത്രി 12 ന് വടക്കുപുറത്ത് വലിയ കുരുതിയും കൊടുംകാളിക്കൽ കുരുതിയും നടത്തി.
ക്ഷേത്രം തന്ത്റി കടിയക്കോൽ വാസുദേവൻ നമ്പൂതിരി,മേൽശാന്തി രജീഷ് കൃഷ്ണൻ നമ്പൂതിരി, സഹശാന്തിമാരായ മുരളീധരൻ പോറ്റി, പ്രകാശൻ പോറ്റി, നാരായണൻ എമ്പ്രാൻ എന്നിവർ പൂജാദികർമ്മങ്ങൾ നടത്തി. ദേവസ്വം പ്രസിഡന്റ് കെ.എൻ.ഉദയവർമ്മ, സെക്രട്ടറി പി.അനിൽകുമാർ, വൈസ് പ്രസിഡന്റുമാരായ എം.ആർ.വേണുഗോപാൽ,വെള്ളിയാകുളം പരമേശ്വരൻ,ട്രഷറർ പി.എൻ.നടരാജൻ, എൻ.വേണുഗോപാൽ, ടി.സജീവ്‌ലാൽ, പി.അനിയപ്പൻ, ജി.കെ.മധുകുമാർ എന്നിവർ നേതൃത്വം നൽകി.ജനുവരി രണ്ട് വരെ സൂര്യോദയത്തിന് ശേഷം നട തുറക്കുകയും സൂര്യാസ്തമനത്തോടെ നട അടക്കുകയും ചെയ്യും.