w-h-o

ന്യൂഡൽഹി: പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കൊവിഡ് വാക്‌സിനായ കൊവോവാക്‌സിന് ലോകാരോഗ്യ സംഘടന അന്താരാഷ്‌ട്ര തലത്തിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകി. നിർദ്ധന രാജ്യങ്ങൾക്ക് കൊവിഡ് വാക്‌സിൻ നൽകുന്ന കൊവാക്‌സ് പദ്ധതിയിലുൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അനുമതി. ഈ വാക്‌സിന് ഇന്ത്യയിൽ അ‌ടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടില്ല. യു.എസ് കമ്പനിയായ നോവാവാക്‌സുമായി സഹകരിച്ച് നിർമ്മിക്കുന്ന പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള രണ്ടു ഡോസ് കൊവോവാക്‌സിന് കൊവിഡിനെ 90ശതമാനം പ്രതിരോധിക്കാൻ കഴിയുമെന്നാണ് പഠനങ്ങളിൽ തെളിഞ്ഞത്. വാക്‌സിൻ സുരക്ഷിതവും ഗുണനിലവാരമുള്ളതുമാണെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി യൂസും ശുപാർശ ചെയ്‌തിരുന്നു. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡിനും നിലവിൽ ഡബ്ല്യു.എച്ച്.ഒ അംഗീകാരമുണ്ട്. കൊവോവാക്‌സിന് ഡബ്ല്യു.എച്ച്.ഒ അനുമതി ലഭിച്ചത് കൊവിഡിനെതിരായ പോരാട്ടത്തിലെ നിർണായക കാൽവയ്‌പാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല പറഞ്ഞു.