
ന്യൂഡൽഹി: കെ-റെയിൽ പദ്ധതി സംസ്ഥാനത്തിന് ഗുണകരമല്ലെന്നും വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി മുസ്ളിം ലീഗ് നേതാക്കൾ റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിനെ കണ്ടു. ആശങ്കകൾ പരിശോധിച്ച ശേഷമാകും അനുമതി നൽകുകയെന്ന് മന്ത്രി മറുപടി നൽകി.
പദ്ധതിയുടെ മുതൽമുടക്കും പ്രയോജനവും താരതമ്യം ചെയ്യുമ്പോൾ വലിയ പൊരുത്തക്കേട് ഉണ്ടെന്ന് നേതാക്കൾ മന്ത്രിയെ ധരിപ്പിച്ചു. കേന്ദ്രസർക്കാർ അനുമതി ലഭിക്കുന്നതിനു മുൻപ് ഭൂമി ഏറ്റെടുക്കുന്ന നടപടികൾ ആരംഭിച്ചത് നിഷേധാത്മക നിലപാടാണ്. പദ്ധതിയിലൂടെ കേരളത്തിന് നികത്താനാകാത്ത നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത്. ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ കെ.പി.എ. മജീദ് എം എൽ.എ, ഉസ്മാൻ. എ. അഡ്വ.അബൂബക്കർ ചെങ്ങാട്ട് , അബ്ദുൽ സലാം തുടങ്ങിവരുണ്ടായിരുന്നു.