 
മൂവാറ്റുപുഴ: പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയ അഡോണ വ്യാജ റിക്രൂട്ട്മെന്റ് കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. ഇടുക്കി കുടയത്തൂർ കൈപ്പ ഭാഗത്ത് വളവനാട്ട് അനീഷ് (40), ഇളംദേശം പൂച്ചവളവ് ഭാഗത്ത് പുളിക്കൽ സനീഷ്മോൻ ഡാനിയേൽ (37) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് ഉടനീളം പത്രപ്പരസ്യം നൽകി ഉദ്യോഗാർഥികളെ വഞ്ചിച്ച് പണം തട്ടുകയായിരുന്നു ഇവർ. സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പത്തോളം കേസുകളിലെ പ്രതികളാണിവർ. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികകൾ പിടിയിലായത്. മൂവാറ്റുപുഴ ഇൻസ്‌പെക്ടർ സി.ജെ. മാർട്ടിൻ, എസ്.ഐ. വി.കെ.ശശികുമാർ, എ.എസ്.ഐ സുനിൽ സാമുവൽ, രാജേഷ് സി.എം, ജോജി.പി.എസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.