supreme-court

കൊച്ചി: കൊവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് എടുക്കാൻ കഴിയും വിധം കൊവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പോർട്ടലിൽ മാറ്റം വരുത്തുന്നത് ദേശീയ തലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തെ ബാധിക്കുമെന്നും രാജ്യതാത്പര്യത്തിന് വിരുദ്ധമാകുമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിലയിരുത്തി.

ആദ്യ ഡോസെടുത്ത 12,000ത്തോളം തൊഴിലാളികൾക്ക് 45 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നൽകാൻ അനുമതി തേടി കിറ്റെക്സ് കമ്പനി നൽകിയ ഹർജിയിലായിരുന്നു സിംഗിൾബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ കേന്ദ്ര സർക്കാർ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. വാക്സിൻ ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയമായാണെന്നും ദേശീയ തലത്തിൽ വാക്സിൻ നയത്തിൽ മാറ്റം വരുത്തേണ്ട സാഹചര്യമാണ് ഉത്തരവു മൂലം ഉണ്ടായതെന്നുമാണ് കേന്ദ്രം വാദിച്ചത്. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധവുമാണ്.

നയകാര്യങ്ങളിൽ ഇടപെട്ടു: കേന്ദ്രം

 ഇടവേള 12-16 ആഴ്ചയെന്നതാണ് ശാസ്ത്രീയ പഠനത്തിലെ നിർദ്ദേശം

 സിംഗിൾ ബെഞ്ച് ഉത്തരവ് കേന്ദ്ര വാക്സിൻ നയത്തിന് വിരുദ്ധം

 കേന്ദ്രസർക്കാരിന്റെ നയപരമായ കാര്യത്തിൽ കോടതി ഇടപെട്ടു

പ്രാധാന്യം രാജ്യതാത്പര്യത്തിന്: കോടതി

 വിദഗ്ദ്ധാഭിപ്രായ പ്രകാരം സർക്കാരെടുക്കുന്ന തീരുമാനങ്ങളിൽ കോടതിക്ക് ഇടപെടാനാകില്ല

 വാക്സിൻ ഇടവേളയിൽ ഇളവ് നൽകുന്നതിൽ വിവേചനമുണ്ടെന്ന വാദം നിലനിൽക്കില്ല

 വ്യക്തി താത്പര്യത്തേക്കാൾ പ്രാധാന്യം നൽകേണ്ടത് രാജ്യതാത്പര്യത്തിന്