
കൊച്ചി: മൂന്ന് ആഴ്ചയ്ക്കിടെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ മാത്രം പിടിച്ചത് 45 ബൈക്കുകൾ. എല്ലാം സൂപ്പർ ബൈക്കിന് സമാനമായി രൂപമാറ്റം വരുത്തി വ്യാജ നമ്പർ ഘടിപ്പിച്ചവ. മോഷ്ടിച്ച ബൈക്കും ഇക്കൂട്ടത്തിലുണ്ട്. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും സമാന കേസുകൾ ഏറിവരികയാണ്.
അമിതവേഗത്തിൽ കാതടപ്പിച്ച് പായുന്ന കാറുകളും രാത്രിയിലെ നിത്യകാഴ്ചയാണ്. ഇവ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി നഗരത്തിലൂടെ അമിതവേഗത്തിൽ ബൈക്കിൽ ചീറിപ്പായുന്നവരെ സ്കെച്ചിട്ട് പരിശോധിച്ചപ്പോഴാണ് വ്യാജ നമ്പറിൽ വിലസിയിരുന്ന യുവാക്കളുടെ വൻ സംഘത്തെ തിരിച്ചറിയാനായത്. ലഹരി വില്പനയും മാലപൊട്ടിക്കലും മറ്റ് കുറ്റകൃത്യങ്ങളും വർദ്ധിച്ച് വരുന്നതിനിടെ യുവാക്കൾ കൂട്ടത്തോടെ കുടുങ്ങിയത് പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തിൽ യുവാക്കളെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത് അടക്കം സംശയിക്കുന്നുണ്ട്. സമഗ്രാന്വേഷണത്തിനും വ്യാപക പരിശോധനയ്ക്കും ഒരുങ്ങുകയാണ് കൊച്ചി സിറ്റി പൊലീസ്.
വ്യജനമ്പർ @ ആലുവ
ആലുവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മടക്കി വയ്ക്കാവുന്ന വിധത്തിലുള്ള നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചു നൽകുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബൈക്ക് വാങ്ങുമ്പോൾ ഘടിപ്പിച്ചിരുന്ന നമ്പർ പ്ലേറ്റ് മാറ്റി പകരം മറ്റൊന്ന് വയ്ക്കുന്നത് തന്നെ കുറ്റകരമാണ്. ഇത്തരം സ്ഥാപനങ്ങൾ പൊലീസ് നിരീക്ഷണത്തിലാണ്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലും സമാനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
₹ 5,000-10,000 പിഴ
വാഹനത്തിന്റെ ഓരോ രൂപമാറ്റത്തിനും 5,000 രൂപ പിഴ
സൈലൻസർ, ലൈറ്റുകളുടെ രൂപമാറ്റത്തിന് 10000 രൂപ
അമിതവേഗത്തിൽ അലക്ഷ്യമായ ഡ്രൈവിംഗിന് കേസ്
വാഹനം പിടികൂടി ലൈസൻസ് റദ്ദാക്കാൻ നിർദേശം നൽകും
ഗ്രൂപ്പിൽ ചേരാൻ നമ്പർ മാറ്രണം
വ്യാജ നമ്പറിൽ വിലസുന്ന യുവാക്കൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് വരെയുണ്ട്. പുതിയൊരാൾക്ക് അംഗത്വം നൽകണമെങ്കിൽ വണ്ടിയുടെ നമ്പർ പ്ലേറ്ര് മാറ്രി വ്യാജനാക്കണം. അല്ലെങ്കിൽ കൂട്ടത്തിൽ കൂട്ടില്ല. കളിയാക്കുകയും ആക്ഷേപിക്കുകയും ചെയ്യും. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. 18 മുതൽ 25 വയസുവരെയുള്ള ചെറപ്പക്കാരാണ് ബൈക്കുമായി പിടിയിലായവരിൽ അധികവും.
"പരിശോധന ശക്തമാക്കിയിരിക്കുകയാണ്. വ്യാജ നമ്പറിന് പിന്നിൽ ദുരുദ്ദേശമുണ്ടോയെന്ന് അന്വേഷിക്കും. രക്ഷിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണം."
കൊച്ചി സിറ്റി പൊലീസ്