kerala-high-court

കൊച്ചി: ചുമട്ടുതൊഴിൽ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞെന്നും സമൂഹത്തിൽ അടിമകളെപ്പോലെ പണിയെടുക്കുന്ന ഇക്കൂട്ടരെ പുനരധിവസിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി. നോക്കുകൂലി പ്രശ്‌നങ്ങൾമൂലം പൊലീസ് സംരക്ഷണം തേടിയുള്ള ഒരുകൂട്ടം ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വാക്കാൽ പറഞ്ഞത്.

ലോകത്ത് ഇവിടെ മാത്രമേ ചുമട്ടുതൊഴിൽ ഉണ്ടാകൂ. ചുമട്ടുതൊഴിലാളി നിയമംതന്നെ കാലഹരണപ്പെട്ടു. ചുമടെടുക്കാൻ യന്ത്രങ്ങൾ ഉപയോഗിക്കുകയും ഇവ കൈകാര്യംചെയ്യാൻ തൊഴിലാളികളെ പരിശീലിപ്പിക്കുകയും വേണം. ചുമട്ടുതൊഴിലാളികൾ ഏറെയും നല്ലവരാണ്. ഇവർ കഠിനാദ്ധ്വാനികളുമാണ്. എന്നാൽ 50 - 60 വയസാവുന്നതോടെ ഇവരുടെ ആരോഗ്യം നശിച്ച് ജീവിതം അവസാനിക്കും. ഈ സ്ഥിതി മാറണം.

സെപ്ടിക് മാലിന്യങ്ങൾ നീക്കംചെയ്യാനും ഇത്തരം ടാങ്കുകൾ വൃത്തിയാക്കാനും മനുഷ്യനെ ഉപയോഗിച്ചിരുന്നു. അതേപോലെയാണ് ചുമടെടുക്കാൻ മനുഷ്യനെ ഉപയോഗിക്കുന്നതെന്നും സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു. നോക്കുകൂലിയാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ ഹോട്ടൽ നിർമ്മാണം തടസപ്പെടുത്തുന്നെന്നാരോപിച്ച് കൊല്ലം അഞ്ചൽ സ്വദേശി ടി.കെ. സുന്ദരേശൻ ഉൾപ്പെടെ നൽകിയ ഹർജികളാണ് പരിഗണിച്ചത്. ഇവ വിധിപറയാൻ മാറ്റി.