pic
റോഡ് പണി പൂർത്തിയാക്കിയ സ്ഥലത്ത് വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ചിട്ടിരിക്കുന്നു

കോതമംഗലം: റോഡ് പണി പൂർത്തിയായപ്പോൾ മുറപോലെ വാട്ടർ അതോറിറ്റിക്കാരെത്തി റോഡ് കുത്തിപ്പൊളിച്ച് തനിസ്വഭാവം കാണിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ ചേറങ്ങനാൽ കവലയിലാണ് സംഭവം. കഴിഞ്ഞ ഒരാഴ്ചയായി റോഡിന് നടുവിലൂടെ വെള്ളം ഒലിച്ചുവരുന്നുണ്ടായിരുന്നു. ഈ ഭാഗത്ത് ഇന്നലെ രാവിലെ മുതൽ വലിയ കുഴിയെടുത്ത് ചെന്നപ്പോഴാണ് റോഡിന് കുറുകെ പൈപ്പ് കണക്ഷൻ പോയിട്ടില്ലെന്നുള്ള സത്യം വാട്ടർ അതോറിറ്റിക്കാർക്ക് മനസ്സിലാകുന്നത്. ബി.എം.ബി.സി നിലവാരത്തിൽ പണിതറോഡ് തിരികെ മണ്ണിട്ട് മൂടി റോഡിന്റെ സൈഡിൽനിന്നും വീണ്ടും പൊളിച്ചുതുടങ്ങിയിട്ടുണ്ട്.

കോടികൾ മുടക്കി പണിത റോഡ് കുത്തിപ്പൊളിക്കുമ്പോൾ കൃത്യമായ പഠനമില്ലാതെ ഉദ്യോഗസ്ഥർക്ക് തോന്നും വിധമാണ് പണിക്കാരെക്കൊണ്ട് കുഴിയെടുപ്പിക്കുന്നത്. കോതമംഗലം നിയോജകമണ്ഡലത്തിന്റെ പലഭാഗത്തും സമാനരീതിയിലുള്ള ചെയ്തികളാണ് വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.

കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണികൾക്കായി തോന്നുംപടി റോഡ് കുത്തിപ്പൊളിക്കുന്നത് വാട്ടർ അതോറിറ്റിയുടെ ശീലമായി മാറിയിട്ടുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. റോഡ് പണിയാനായി കോടികൾ മുടക്കിയ ശേഷമാണ് പൊളിക്കാൻ വാട്ടർ അതോറിറ്റിക്ക് അനുമതി നൽകുന്നത്. ഇത് പൊതു പണം പാഴാക്കലാണ്. റോഡ് പണിയുന്നതിനു മുമ്പ് വ്യത്യസ്ത വകുപ്പുകളുമായി കൂടിയാലോചന നടത്തിയാൽ ഇത് ഒഴിവാക്കാവുന്നതേയുള്ളൂവെന്ന നിർദേശം ഇതേവരെ ആരും നടപ്പാക്കുന്നില്ലെന്നുമാത്രം.