sabarimala

കൊച്ചി: ശബരിമലയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ട് ഹാജരാകാത്ത ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ആരോഗ്യ പ്രശ്നങ്ങളുള്ള ജീവനക്കാർക്കു മാത്രം ഇളവു നൽകിയാൽ മതിയെന്നും ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ദേവസ്വം ബോർഡ് ജീവനക്കാർ ജോലിക്ക് ഹാജരാകാൻ മടി കാട്ടുന്നതായി ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശം. ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലേക്ക് 200 ക്ളാസ് ഫോർ ജീവനക്കാരെ നിയമിക്കണം. ഇക്കാര്യത്തിൽ രണ്ടു ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കണം. ദിവസവേതനാടിസ്ഥാനത്തിൽ 250 ജീവനക്കാരെ ഉടൻ നിയമിക്കണം. ഇതിനായി ഡിസം. 20 ന് ഇന്റർവ്യൂ നടത്തുമെന്നാണ് ബോർഡ് അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ കാലതാമസമില്ലാതെ നിയമനം നടത്തണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.