കോതമംഗലം: സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക ദുരന്തമാണ് വന്യജീവി ആക്രമണമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി. കാടിറങ്ങുന്ന മൃഗങ്ങളുടെ ആക്രമണം ഒരു വലിയ ജീവിത പ്രതിസന്ധിയാണ് കേരളത്തിലുടനീളം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണത്തിന്റെ ആഘാതം നേരിട്ട് മനസിലാക്കുന്നതിനും ജനകീയപ്രശ്നം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ജില്ലയിൽ വന്യജീവി ശല്യം നേരിടുന്ന കുട്ടമ്പുഴ, പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളായ മണികണ്ടൻച്ചാൽ പൂയംകുട്ടി, വെറ്റിലപ്പാറ വാവേലി, പ്ലാമുടി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയും വിവിധ കർഷകരിൽ നിന്നും നിവേദനം സ്വീകരിക്കുകയും ചെയ്തു. വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്കും കൃഷി നാശമുണ്ടാക്കുന്നവർക്കും ലഭിക്കുന്ന തുകയും വർദ്ധിപ്പിക്കണമെന്നും ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു.