നെടുമ്പാശേരി: പിരാരൂർ, കോട്ടായി ഭാഗങ്ങളിൽ നിന്ന് പോത്തിനെ മോഷ്ടിച്ച കേസിൽ നാല് പേരെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. നെടുംകുന്നം അണിയറ വീട്ടിൽ അപ്പുമോൻ (26), വെള്ളാവൂർ പായിക്കുടി വീട്ടിൽ സതീഷ്‌കുമാർ (37), സഹോദരൻ സന്ദീപ് (30), പാലക്കാട് കണ്ണന്തറ വടക്കുഞ്ചേരി വീട്ടിൽ അബ്ദുൾസലാം (27) എന്നിവരാണ് പിടിയിലായത്. പോത്തിനെ കടത്താൻ ഉപയോഗിച്ച വാഹനവും കണ്ടെടുത്തു.
കഴിഞ്ഞയാഴ്ചയാണ് പിരാരൂരിൽ നിന്ന് രണ്ടും കോട്ടായിൽ നിന്ന് ഒന്നും വിതം പോത്തുകൾ മോഷണം പോയത്. വൈകുന്നേരങ്ങളിൽ പാടത്തും ഗ്രാമപ്രദേശങ്ങളിലും കറങ്ങി നടന്ന് പോത്തിനെ കണ്ടുവയ്ക്കുകയും രാത്രി പിക്കപ്പ് വാനിൽ കയറ്റിക്കൊണ്ടു പോവുകയുമാണ് രീതി. അപ്പുമോന് നെടുങ്കുന്നത്ത് മാംസവ്യാപാര സ്ഥാപനമുണ്ട്. ഇവിടേക്ക് എത്തിച്ച് മാംസമാക്കി വിൽപന നടത്തുകയാണ് പതിവ്. ഓരോ പ്രാവശ്യവും ഓരോ സ്ഥലങ്ങളിൽ നിന്നാണ് മോഷ്ടിക്കുന്നത്. പൊള്ളാച്ചിയിൽ നിന്നാണ് പോത്തുകളെ കൊണ്ടുവരുന്നത് എന്നാണ് ഇവർ പറഞ്ഞിരുന്നത്.
ഇവർ വേറെയും കേസുകളിൽ പ്രതികളാണ്. ഇൻസ്‌പെക്ടർ പി.എം. ബൈജു, എസ്.ഐമാരായ അനീഷ്.കെ.ദാസ്, പി.പി. സണ്ണി, ജയപ്രസാദ് തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.