വൈപ്പിൻ: ഫോക്ക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായ ഫിലിം ഫെസ്റ്റിവൽ ഇന്നു മുതൽ ചെറായി സഹോദരൻ സ്മാരകം ഹാളിൽ തിരക്കഥാകൃത്ത് ജോൺ പോൾ ഉദ്ഘാടനം ചെയ്യും. കേരള ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ 23 വരെ തുടരുന്ന മേളയിൽ ഒൻപതു സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. അക്കാഡമി ചെയർമാൻ സംവിധായകൻ കമൽ ആണ് ക്യൂറേറ്റർ. ഇന്ന് രണ്ടിന് ആദ്യ സിനിമാപ്രദർശനം നടക്കും. മൂന്നു സിനിമകൾ പ്രദർശിപ്പിക്കുന്ന നാളെ കമൽ മുഖ്യാതിഥിയാകും. സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത പനി, ജി അരവിന്ദന്റെ കുമ്മാട്ടി, കെ. പി. കുമാരന്റെ തോറ്റം, ഷാനവാസ് നരണിപ്പുഴയുടെ കരി, ചന്ദ്രൻ നരിക്കോടിന്റെ പാതി, സിറോ ഗുവേരയുടെ എംബ്രെയ്‌സ് ഓഫ് ദി സെർപെന്റ്ര് എന്ന അർജന്റൈൻ ചിത്രം, സെനഗൽ മൊറോക്കൻ ടുണീഷ്യൻ ചിത്രമായ മൂലാടെ എന്നിവയും വി. എം. മൃദുലിന്റെ കാണി, റൂബൻ തോമസിന്റെ അരങ്ങിനപ്പുറം ആന്റണി എന്നീ ഷോർട്ട് ഫിലിമുകളുമാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.