summer

കോലഞ്ചേരി: കാലാവസ്ഥാമാ​റ്റം ആരോഗ്യപ്രശ്നങ്ങളും പല മേഖലകളും വരൾച്ചയുടെ പിടിയിലമരുന്നതിനും കാരണമായി. കുടിവെള്ളക്ഷാമവും തുടങ്ങി. ഉയർന്നചൂടിനെ സൂക്ഷിക്കണമെന്നാണ് വിദഗ്ദ്ധരുടെ നിർദേശം.

 മുൻകരുതൽ

പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മ​റ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വളർത്തുമൃഗങ്ങൾക്ക് തണൽ ഉറപ്പുവരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കണം. പകൽസമയം തുറസായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർ മുൻകരുതലുകളെടുക്കണം.

 വെള്ളം പ്രധാനം

വേനൽക്കാലത്ത് വെള്ളം ധാരാളം കുടിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ദാഹമില്ലെങ്കിൽപ്പോലും ഓരോ മണിക്കൂറിലും രണ്ടുമുതൽ നാലുവരെ ഗ്ലാസ് വെള്ളം കുടിക്കുക. തണലുകളിൽ നിൽക്കാൻ ശ്രമിക്കുക. വെയിലത്തിറങ്ങുമ്പോൾ തൊപ്പിയോ കുടയോ ഉപയോഗിച്ച് തലമറയ്ക്കുക.വീടിന്റെ ജനാലകളും വാതിലുകളും തുറന്നിട്ടു വായുസഞ്ചാരം ഉറപ്പാക്കുക.

 സൂര്യാഘാതം സൂക്ഷിക്കുക

വീട്ട് മു​റ്റത്തേക്കിറങ്ങുകയാണെങ്കിൽ ചൂട് കനക്കുന്ന മണിക്കൂറുകളിൽ നേരിട്ട് വെയിൽ കൊള്ളാതിരിക്കുക. രാവിലെ 11 മുതൽ വൈകിട്ട് 3 വരെയുള്ള വെയിലാണ് ഏ​റ്റവും ശക്തിയേറിയതും സൂര്യാഘാതത്തിന് സാദ്ധ്യതയൊരുക്കുന്നതും. ചുട്ടുപൊള്ളുന്നതായി അനുഭവപ്പെട്ടാൽ ജോലി നിർത്തി വിശ്രമിക്കുക. ശരീരം തണുത്ത വെള്ളംകൊണ്ട് തുടയ്ക്കുക. ചുവന്ന നിറമോ കുമിളകളോ പ്രത്യക്ഷപ്പെട്ടാൽ അവ പൊട്ടിക്കരുത്.

 ആഹാരം ഒഴിവാക്കരുത്

നിശ്ചിത ഇടവേളകളിൽ ആവശ്യത്തിന് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. അത് ആരോഗ്യത്തിന് അത്യാവശ്യമാണ്. ഉച്ചഭക്ഷണം ഒഴിവാക്കരുത്. ശരീര ഊഷ്മാവ് നിയന്ത്രിക്കാൻ ധാരാളം പഴവർഗങ്ങൾ കഴിക്കുക. കൃത്രിമ ശീതളപാനിയങ്ങൾ, മദ്യം എന്നിവ ഒഴിവാക്കുക.

 വേനൽക്കാല രോഗങ്ങൾ

വേനൽക്കാലത്ത് ചൂടുകൊണ്ടുണ്ടാകുന്ന നേത്രരോഗങ്ങളും ഉണ്ടാകാം. കണ്ണിന് അലർജി, ബാക്ടീരിയ, വൈറസ് എന്നിവ വഴി പകരുന്ന ചെങ്കണ്ണ്, കൺകുരു, കണ്ണിനുണ്ടാകുന്ന വരൾച്ച എന്നിവയാണ് പ്രധാനമായും പിടിപെടുക. കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലോ ഉള്ള വസ്ത്രങ്ങൾ ധരിക്കുക.