കൊച്ചി: നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗിന് സമഗ്രസംവിധാനം വരുന്നു. ക്യാമറ ടെക്നോളജിയുടെയും സെൻസറുകളുടെയും സഹായത്തോടെ സെക്യൂരിറ്റി ജീവനക്കാരുടെ ആവശ്യമില്ലാതെതന്നെ സുരക്ഷിതവും അനായാസവുമായി പാർക്കിംഗിന് സൗകര്യമൊരുക്കുന്ന ഈ സംവിധാനം അടുത്തവർഷം മെയ് മാസത്തോടെ സജ്ജമാകും. പുതിയ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി അഞ്ച് സ്റ്റേഷനുകൾ ഒഴികെ ബാക്കി എല്ലാ മെട്രോസ്റ്റേഷനുകളിലും പാർക്കിംഗ് 25 മുതൽ സൗജന്യമായിരിക്കും. പാർക്കിംഗിന് ഏറെ തിരക്ക് അനുഭവപ്പെടുന്ന സെക്യൂരിറ്റി ജീവനക്കാരുടെ സഹായം അത്യാവശ്യമായ ആലുവ, ഇടപ്പള്ളി, എം.ജി റോഡ്, കളമശേരി, കുസാറ്റ് സ്റ്റേഷനുകളിൽ മാത്രം പാർക്കിംഗിന് നാമമാത്രമായ ചാർജ് ഈടാക്കും. 25 മുതൽ ഈ അഞ്ചുസ്റ്റേഷനുകളിൽ മെട്രോ യാത്രക്കാരുടെ കാറിന് ദിവസം 10 രൂപയും ബൈക്കിന് അഞ്ച് രൂപയുമായിരിക്കും പാർക്കിംഗ് ഫീസ്. യാത്രക്കാർ പാർക്കിംഗ് സ്ഥലത്ത് മെട്രോ ട്രെയിൻ ടിക്കറ്റ് കാണിക്കണം. യാത്രക്കാരല്ലാത്തവരുടെ കാറിന് ആദ്യ രണ്ട് മണിക്കൂറിൽ 30 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 15 രൂപയുമായിരിക്കും ഫീസ്. ബൈക്കിന് ആദ്യ രണ്ട് മണിക്കൂറിൽ 10 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും അഞ്ചുരൂപ വീതവുമായിരിക്കും ഫീസ്.