കൊച്ചി: ആലുവാ തോട്ടുംമുഖത്തെ ശ്രീനാരായണഗിരിയിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ സേവികാ സമാജത്തിന്റെ ഭാഗമായ ബേക്കറിയിലുണ്ടാക്കുന്ന കേക്കുകൾ കഴിഞ്ഞ ഏതാനുംവർഷങ്ങളായി കൊച്ചി നഗരത്തിലെ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയപ്പെട്ടതാണ്. ഇങ്ങനെ ഒരു സാമൂഹ്യസേവനകേന്ദ്രത്തിൽ നിർമിപ്പിക്കപ്പെടുന്നു എന്നുമാത്രമല്ല സേവികയുടെ കേക്കുകൾക്ക് സ്വാദേറ്റുന്നത്. കൊവിഡ് കാലത്ത് മിതമായ നിരക്കിലാണ് സമാജം കേക്ക് എത്തിക്കുന്നത്. 800 ഗ്രാമിന് 320 രൂപയും 400 ഗ്രാമിന് 160 രൂപയും മാത്രമാണ് സേവികാ കേക്കുകളുടെ വില. വിവരങ്ങൾക്ക് ഗീത :97443 85867.
നൂറു കണക്കിന് കുട്ടികൾക്കും വൃദ്ധജനങ്ങൾക്കും ആലുവ തോട്ടുംമുഖത്തെ ശ്രീനാരായണ സേവികാ സമാജം അവരുടെ വീടായിട്ട് അരനൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു. സഹോദരൻ അയ്യപ്പന്റെ പത്‌നി പാർവതി അയ്യപ്പന്റെ നേതൃത്വത്തിൽ 1966 ജൂണിലാണ് സമാജം പ്രവർത്തനമാരംഭിക്കുന്നത്. സുമനസുകളുടെ സംഭാവനകൾക്കൊപ്പം കുട്ടികളും പ്രായം ചെന്നവരുമുൾപ്പെട്ട അന്തേവാസികൾ വിവിധ ജോലികൾ ചെയ്തുണ്ടാക്കുന്ന വരുമാനം കൂടി ഉപയോഗിച്ചാണ് സമാജം മുന്നോട്ടുപോകുന്നത്. കുട്ടികൾക്കുള്ള ആനന്ദഭവനം, മുതിർന്നവരുടെ ശാന്തിമന്ദിരം, ഓൾഡ് ഏജ് ഹോമായ വിശ്രമസദനം എന്നിവയാണ് ഇവിടെയുള്ളത്. തയ്യൽകേന്ദ്രം, പ്രിന്റിംഗ് പ്രസ്, കറിപ്പൊടി യൂണിറ്റ്, ബേക്കറി, ചെറിയ ഷോപ്പിംഗ് സെന്റർ, ഡയറി ഫാം, കൃഷി എന്നിവ കൂടി ഉൾപ്പെട്ടതാണ് സമാജത്തിന്റെ പ്രവർത്തനം. ഇതിനു പുറമെ എൽ.പി സ്‌കൂളും ഇംഗ്ലീഷ് മീഡിയം സ്‌കൂളും ക്രഷെയുമുണ്ട്.